രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെയും രോഹിങ്ക്യകളെയും കണ്ടെത്തി തിരിച്ചയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പശ്ചിമ ബംഗാളിൽ ആദ്യമായി ‘ഹോൾഡിംഗ് സെന്ററുകൾ’ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതിനോ താമസിച്ചതിനോ അറസ്റ്റിലാവുകയും, ശിക്ഷാ കാലാവധിക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാൻ കാത്തിരിക്കുകയും ചെയ്യുന്ന വിദേശ പൗരന്മാരെ താമസിപ്പിക്കുന്നതിനാണ് ഈ സെന്ററുകൾ സ്ഥാപിക്കുന്നത്. പ്രധാനമായും ബംഗ്ലാദേശി പൗരന്മാർ, രോഹിങ്ക്യകൾ എന്നിവരെയാണ് ഇവിടെ പാർപ്പിക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഹോൾഡിംഗ് സെന്ററുകൾ സ്ഥാപിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മാൽഡ ജില്ലയിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ സെന്റർ പ്രവർത്തനം ആരംഭിച്ചത്. അടുത്തിടെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് പിടികൂടിയ ചില ബംഗ്ലാദേശി പൗരന്മാരെ നിലവിൽ ഈ പുതിയ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക, നീക്കം ചെയ്യുക, തിരിച്ചയക്കുക എന്ന നയത്തിന്റെ ഭാഗമായാണ് അതിർത്തി സുരക്ഷാ സേനയുമായും പോലീസുമായും ആലോചിച്ച് ഈ നടപടികളിലേക്ക് സംസ്ഥാനം കടന്നിരിക്കുന്നത്.









