ഭോപ്പാൽ : സഭയിലുടനീളം കോൺഗ്രസ് അംഗങ്ങൾ ഉയർത്തിയ കടുത്ത പ്രതിഷേധത്തിനും ബഹളത്തിനുമിടയിൽ മധ്യപ്രദേശ് നിയമസഭ ഏകീകൃത സിവിൽ കോഡ് (യു.സി.സി) ഭേദഗതി ബിൽ 2026 ശബ്ദവോട്ടോടെ പാസാക്കി. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നിയമമാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി മധ്യപ്രദേശ് ഇതോടെ മാറി. സാങ്കേതിക വിദ്യാഭ്യാസ തൊഴിൽ പരിശീലന മന്ത്രി ഗൗതം തെത്വാലാണ് ചൊവ്വാഴ്ച ബിൽ സഭയിൽ പാസാക്കുന്നതിനായി സമർപ്പിച്ചത്. ബിൽ സഭാ സെലക്ട് കമ്മിറ്റിയുടെ പഠനത്തിനായി വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് സഭയുടെ നടുക്കളത്തിലിറങ്ങി കടുത്ത മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയെങ്കിലും, വോട്ടെടുപ്പിലൂടെ സർക്കാർ ബിൽ പാസാക്കിയെടുക്കുകയായിരുന്നു.
രണ്ട് തവണ തടസ്സപ്പെട്ട സഭാ നടപടികൾക്ക് ശേഷമാണ് ചരിത്രപരമായ ഈ നിയമനിർമ്മാണം പൂർത്തിയാക്കിയത്. ബിൽ പാസായതിന് പിന്നാലെ പ്രതികരണവുമായി എത്തിയ മുഖ്യമന്ത്രി മോഹൻ യാദവ്, മധ്യപ്രദേശിലെ 8.5 കോടി ജനങ്ങൾക്ക് ഇതൊരു ‘സുവർണ്ണ ദിനമാണെന്ന്’ വിശേഷിപ്പിച്ചു. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക, ഒരു നേതാവ്’ എന്ന ഡോ. ബി.ആർ അംബേദ്കറുടെയും സർദാർ വല്ലഭ്ഭായി പട്ടേലിന്റെയും ദർശനങ്ങളോടുള്ള സർക്കാരിന്റെ ആത്മാർത്ഥമായ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, സ്വത്തവകാശം, ലിവിംഗ് റിലേഷൻഷിപ്പുകൾ എന്നിവയിൽ സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും മതം നോക്കാതെ ഏകീകൃത നിയമം ഉറപ്പാക്കുന്നതാണ് മധ്യപ്രദേശ് യു.സി.സി ബിൽ. ബഹുഭാര്യത്വം, നികാഹ് ഹലാല, മുത്തലാഖ് എന്നിവ പൂർണ്ണമായി നിരോധിക്കുന്ന ബില്ലിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18-ഉം ആൺകുട്ടികളുടേത് 21-ഉം ആയി നിലനിർത്തിയിട്ടുണ്ട്. കൂടാതെ പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിൽ എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ലിവിംഗ് റിലേഷൻഷിപ്പുകൾ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയ ബിൽ, വിവാഹിതരായ വ്യക്തികൾ ഇത് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവുശിക്ഷയും ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ ലിവിംഗ് റിലേഷൻഷിപ്പിലൂടെ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ പൂർണ്ണ അവകാശമുണ്ടായിരിക്കും. അതേസമയം, തദ്ദേശീയരായ പട്ടികവർഗ്ഗ (ST) വിഭാഗങ്ങളുടെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സഭയിൽ കൃത്യമായ മുന്നറിയിപ്പോ അജണ്ടയോ ഇല്ലാതെ സർക്കാരിന്റെ ഏകീകൃത സിവിൽ കോഡ് ബിൽ ‘വഞ്ചനാപരമായി’ അവതരിപ്പിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് എം.എൽ.എമാർ സഭ സ്തംഭിപ്പിച്ചത്. കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് ബില്ലിലെ ലിവിംഗ് റിലേഷൻഷിപ്പ് വ്യവസ്ഥകളെ അതിരൂക്ഷമായി ചോദ്യം ചെയ്യുകയും ഇത് നിയമാനുസൃതമായ വിവാഹബന്ധങ്ങളെ തകർക്കുമെന്ന് ആരോപിക്കുകയും ചെയ്തു. മറ്റൊരു എം.എൽ.എയായ അതിഫ് അഖീൽ, ഭരണഘടന പൗരന്മാർക്ക് നൽകുന്ന സ്വാതന്ത്ര്യത്തെ ചൂണ്ടിക്കാട്ടി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകിയത് പോലെ മുസ്ലീങ്ങൾക്കും ഈ നിയമത്തിൽ നിന്ന് ഇളവ് നൽകണമെന്ന് സഭയിൽ ആവശ്യപ്പെട്ടു.








