ന്യൂഡൽഹി: പാകിസ്താനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ തന്ത്രപ്രധാന മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ അങ്ങേയറ്റം ശക്തമാക്കാൻ ലക്ഷ്യമിട്ട് ബൃഹദ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം, മയക്കുമരുന്ന്-ആയുധ കടത്ത്, വ്യാജ കറൻസി ശൃംഖലകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്രമായ ‘360 ഡിഗ്രി സുരക്ഷാ പദ്ധതി’ അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
ദേശീയ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്ന മോദി സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് അതിർത്തി ജില്ലകളെ കേന്ദ്രീകരിച്ച് ഈ അത്യാധുനിക പ്രതിരോധ കോട്ട ഒരുങ്ങുന്നത്.
അതിർത്തിയിലെ വേലികൾക്ക് പുറമെ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ , അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറകൾ, അണ്ടർഗ്രൗണ്ട് സെൻസറുകൾ എന്നിവ വിന്യസിക്കും. രാത്രികാലങ്ങളിലെ നിരീക്ഷണത്തിന് ഇത് കൂടുതൽ കരുത്തുപകരും. ബി.എസ്.എഫ് , സംസ്ഥാന പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയെ ഒരൊറ്റ കമാൻഡിന് കീഴിൽ കൊണ്ടുവരും. വിവരങ്ങൾ തത്സമയം കൈമാറാനും അടിയന്തിര ഘട്ടങ്ങളിൽ ഒന്നിച്ച് നീങ്ങാനും ഇത് സഹായിക്കും.
അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷാ ശൃംഖലയുടെ ഭാഗമാക്കും. യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകുകയും വിഘടനവാദ വിരുദ്ധ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്യും. ഡ്രോണുകൾ വഴി പാകിസ്താൻ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കും.
അതിർത്തി സുരക്ഷ എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന്റെ സംരക്ഷണമാണെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് അമിത് ഷാ വ്യക്തമാക്കി. മുൻകാലങ്ങളിൽ രാജസ്ഥാൻ അതിർത്തി വഴി നടന്ന കടന്നുകയറ്റ ശ്രമങ്ങളെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും പൂർണ്ണമായി തടയാൻ പുതിയ 360 ഡിഗ്രി സുരക്ഷാ വലയത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്ക് കൂടുതൽ ആത്മവിശ്വാസവും സാങ്കേതിക കരുത്തും നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.











