ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക-നയതന്ത്ര ബന്ധങ്ങളിൽ വൻ കുതിച്ചുചാട്ടം. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ വേഗത്തിലാക്കാനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഉറപ്പാക്കാനുമുള്ള നീക്കങ്ങളാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയൊരു പുനഃക്രമീകരണമാണ് ഉണ്ടായിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പിലാക്കാനുള്ള നടപടികൾ ഊർജ്ജിതമായി തുടരുന്നു.
സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള രണ്ട് ഘട്ട ചർച്ചകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. മൂന്നാം ഘട്ട ചർച്ചകൾ ഉടൻ തന്നെ ഒട്ടാവയിൽ ആരംഭിക്കും. കരാർ നവംബർ അവസാനത്തോടെ പൂർത്തിയാക്കണമെന്നാണ് കാനഡയുടെ താൽപ്പര്യം. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിച്ചേക്കും. 2015-ന് ശേഷം മോദിയുടെ ആദ്യ സ്വതന്ത്ര ഉഭയകക്ഷി സന്ദർശനമായിരിക്കും ഇത്
കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ കാനഡ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി. ജി7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റത്തിന് തുടക്കമിട്ടത്. ഇരുരാജ്യങ്ങളും നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളാണെന്ന് പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.










