ഇന്ത്യയുടെ പിന്തുണയെയും ഇന്ത്യാക്കാരുടെ സ്നേഹത്തെയും വാനോളം പുകഴ്ത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രായേൽ കടുത്ത വിമർശനങ്ങളും നയതന്ത്ര പ്രതിസന്ധികളും നേരിടുമ്പോൾ, ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പിന്തുണ അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ നടന്ന ഒരു സമ്മേളനത്തിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയോടുള്ള തന്റെ നന്ദിയും സ്നേഹവും പരസ്യമായി പ്രകടിപ്പിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രായേൽ ഒറ്റപ്പെടുത്തലുകൾ നേരിടുമ്പോൾ, ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ ഇസ്രായേലിനോട് അവിശ്വസനീയമായ ഒരു സ്നേഹമുണ്ട്, അക്ഷരാർത്ഥത്തിൽ അതൊരു ഭ്രാന്തമായ സ്നേഹം തന്നെയാണ്” എന്ന് നെതന്യാഹു സമ്മേളനത്തിൽ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് ഇന്ത്യയിൽ നിന്നാണെന്ന് നെതന്യാഹു അവകാശപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളെക്കാൾ കൂടുതൽ ഇന്ത്യക്കാർ തന്നെ പിന്തുടരുന്നു എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്’ ഉയർന്നിരിക്കുകയാണ്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും സുരക്ഷാ വിഷയങ്ങളിലും ഇരുരാജ്യങ്ങളും കൈകോർത്ത് പ്രവർത്തിക്കുന്നു. ഗാസയിലെ സൈനിക നടപടികളിൽ ഇസ്രായേൽ ലോകമെമ്പാടും കടുത്ത വിമർശനങ്ങൾ നേരിടുമ്പോഴും, ഇന്ത്യ വളരെ സന്തുലിതമായ ഒരു നയതന്ത്ര നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇസ്രായേലിന്റെ സുരക്ഷയോടൊപ്പം തന്നെ, പലസ്തീൻ വിഷയത്തിൽ ‘ടു-സ്റ്റേറ്റ് സൊല്യൂഷൻ’ എന്ന നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നു.










