പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. അഴിമതി, കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ ഡോക്ടറുടെ കൊലപാതകം, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി മൗനം പാലിക്കുന്നതിനെതിരെ നേതാക്കൾ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്.
പാർട്ടി താമസിയാതെ തകരുമെന്ന ഗുരുതരമായ പ്രവചനവുമായി ടിഎംസി രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ് രംഗത്തെത്തി. തൃണമൂലിന് ദേശീയ തലത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഇനി മറ്റ് പാർട്ടികൾ സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ആർജി കർ ആശുപത്രി സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കാൻ പോലീസ് സംവിധാനത്തെ ഉപയോഗിച്ചെന്നും ഇത് ജനവികാരം പാർട്ടിക്ക് എതിരാകാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി. മമത ബാനർജി അഴിമതി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രശാന്ത് കിഷോറിന്റെ ഐ-പാക് സംഘടനയ്‌ക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. പാർട്ടിയെ നശിപ്പിക്കാൻ ഐ-പാകിന് നേതൃത്വം പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്ന് സുഖേന്ദു ശേഖർ റോയ് ആരോപിച്ചു. പദവികൾ പണത്തിന് വിൽക്കുന്നുണ്ടെന്നും, മമത ബാനർജിയിലേക്കുള്ള നേതാക്കളുടെ പ്രവേശനം തടഞ്ഞതും ഐ-പാക് ആണെന്നും വിമർശനമുണ്ട്. തൃണമൂൽ എംപി കാകോലി ഘോഷ് അടക്കമുള്ള നേതാക്കൾ ഇതേ വാദമുയർത്തി പാർട്ടി പദവികൾ ഒഴിഞ്ഞിരുന്നു.
മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും നേതൃത്വത്തിനെതിരെ രംഗത്തെത്തി. അഴിമതികളെ മമത ബാനർജി കണ്ടില്ലെന്ന് നടിച്ചെന്നും പരാജയത്തിന്റെ ഉത്തരവാദിത്തം മമതയും അഭിഷേക് ബാനർജിയും ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്യവിമർശനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അഞ്ചംഗ സമിതിയെ തൃണമൂൽ കോൺഗ്രസ് നിയോഗിച്ചു. വിമർശനം ഉന്നയിച്ച പാർട്ടി വക്താവ് റിജു ദത്തയെ ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കൗൺസിലർമാർ മുതൽ എംപിമാർ വരെ നിരവധിയാളുകൾ പാർട്ടി വിടുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ മമത ബാനർജി ശ്രമം തുടരുകയാണ്. ശിവസേനയുടെ ഗതിയാകുമോ ടിഎംസിക്ക് എന്ന ആശങ്കയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.










