കൊൽക്കത്ത : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാ വേലി നിർമ്മാണത്തിനായി സ്വന്തം ഭൂമി സൗജന്യമായി വിട്ടുനൽകി പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ നിവാസികൾ. അതിർത്തി ഗ്രാമങ്ങളിലെ സാധാരണക്കാരായ കർഷകർ അടക്കമുള്ളവരാണ് തങ്ങളുടെ കൃഷിഭൂമി ഉൾപ്പെടെയുള്ളവ ബിഎസ്എഫിന് കൈമാറിയത്. രാജ്യത്തിന്റെയും തങ്ങളുടെ പ്രദേശത്തിന്റെയും സുരക്ഷയാണ് ഭൂമിയെക്കാൾ പ്രധാനം എന്ന് സൂചിപ്പിച്ചാണ് പ്രദേശത്തെ വലിയൊരു വിഭാഗം തങ്ങളുടെ ഭൂമി ബിഎസ്എഫിന് കൈമാറിയിട്ടുള്ളത്. അതിർത്തി പ്രദേശത്ത് താമസിക്കുന്ന ഹൈന്ദവ വിഭാഗമാണ് ഇത്തരത്തിൽ ഭൂമി വിട്ടു നൽകിയിരിക്കുന്നത്.
കൂച്ച് ബെഹാർ ജില്ലയിലെ മതാഭംഗ 1 ബ്ലോക്കിൽ ഉൾപ്പെടുന്ന സത്ഗ്രാം മാനബാരി പ്രദേശത്തെ മൂന്ന് ഹിന്ദു കുടുംബങ്ങൾ തങ്ങളുടെ 33 സെന്റ് ഭൂമിയാണ് സുരക്ഷാവേലി കെട്ടുന്നതിനായി ബിഎസ്എഫിന് സൗജന്യമായി നൽകിയത്. പ്രദേശത്ത് വേലിയില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ബംഗ്ലാദേശിൽ നിന്നുള്ളവർ അതിക്രമിച്ചു കയറി കന്നുകാലികളെ മോഷ്ടിക്കുന്നതും വിളകൾ നശിപ്പിക്കുന്നതും പതിവായിരുന്നുവെന്ന് ഈ കുടുംബങ്ങൾ സൂചിപ്പിച്ചു. അതിർത്തി സുരക്ഷിതമായാൽ മാത്രമേ ഗ്രാമത്തിനും രാജ്യത്തിനും സമാധാനത്തോടെ കഴിയാൻ സാധിക്കൂ എന്ന് ഭൂമി വിട്ടു നൽകിയശേഷം ഇവർ വ്യക്തമാക്കി. വേലി നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണം എന്ന ആവശ്യം മാത്രമാണ് ഈ ഗ്രാമീണർ അതിർത്തി രക്ഷാ സേനയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഭൂമി കൈമാറ്റത്തിനുള്ള സർവേ നടപടികൾ പൂർത്തിയായി കഴിഞ്ഞാൽ കൃത്യമായ നഷ്ടപരിഹാരം ഈ ഗ്രാമീണർക്ക് നൽകും എന്നാണ് ബിഎസ്എഫ് വ്യക്തമാക്കുന്നത്.
മേയ് മാസത്തിൽ പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ അതിർത്തി സുരക്ഷാ നയങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മേയ് 11-ന് ചേർന്ന ആദ്യ കാബിനറ്റ് യോഗത്തിലെ തീരുമാനപ്രകാരം, 45 ദിവസത്തിനകം 600 ഏക്കർ ഭൂമി ബിഎസ്എഫിന് വേലി നിർമ്മാണത്തിനും ഔട്ട്പോസ്റ്റുകൾക്കുമായി കൈമാറാൻ ബംഗാൾ സർക്കാർ തീരുമാനിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ കാരണം ബാക്കി വന്ന 600 കിലോമീറ്ററോളം ഭാഗത്തെ വേലി നിർമ്മാണമാണ് ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.











