ഗാസിയാബാദിൽ പതിനേഴുകാരൻ സൂര്യ പ്രതാപ് ചൗഹാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അസദിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ശനിയാഴ്ച രാത്രി ഖോഡ, ഇന്ദിരാപുരം പോലീസ് ടീമുകൾ സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് അസദ് കൊല്ലപ്പെട്ടത്. മെയ് 28-ന് ബക്രീദ് ദിനത്തിലാണ് ഖോഡ മേഖലയിൽ വെച്ച് സൂര്യ പ്രതാപ് ചൗഹാനെ അസദും സംഘവും ചേർന്ന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ സൂര്യ മരിക്കുകയും ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
അസദ് പ്രദേശം വിട്ടുപോകാൻ പദ്ധതിയിടുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിരുന്നു. ബൈക്കിൽ വരികയായിരുന്ന അസദിനെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചു വെടിവെച്ച പോലീസിന്റെ വെടിയേറ്റാണ് അസദ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു, ഇദ്ദേഹം ചികിത്സയിലാണ്. അസദിനൊപ്പമുണ്ടായിരുന്ന സഹായി രക്ഷപ്പെട്ടതായും, ഇയാൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കേസിലെ അഞ്ച് പ്രതികളിൽ മൂന്നുപേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസദിനെ പിടികൂടാൻ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അസദിന്റെ മരണത്തിൽ തൃപ്തയാണെങ്കിലും, സൂര്യയുടെ കൊലപാതകത്തിൽ പങ്കുള്ള ഏഴ് പേരെയും ഇതേപോലെ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കണമെന്നും വീടുകളിൽ ബുൾഡോസർ കയറ്റണമെന്നുമാണ് കൊല്ലപ്പെട്ട സൂര്യയുടെ മാതാവ് സരോജ് ആവശ്യപ്പെട്ടത്.
: കൊലപാതകികളെ വെറുതെ വിടില്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിരുന്നു. ബി.എസ്.പി നേതാവ് മായാവതിയും സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.








