മണപ്പുറം ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ മണപ്പുറം കോംപ്ടെക് ആൻഡ് കൺസൾട്ടൻസിയിൽ (MACOM) നിന്ന് 20 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ മുൻ അസിസ്റ്റന്റ് ജനറൽ മാനേജരും ടെക് ലീഡറുമായിരുന്ന ധന്യ മോഹനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് സാമ്പത്തിക അന്വേഷണ ഏജൻസിയുടെ ക്രൈം ആൻഡ് മണി ലോട്ടറി വിഭാഗം ഇവരെ ചോദ്യം ചെയ്യുന്നത്. തൃശൂർ വലപ്പാട് പോലീസും പ്രത്യേക അന്വേഷണസംഘവും നേരത്തെ അന്വേഷിച്ച കേസിൽ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയായ ഇ.ഡി നേരിട്ട് രംഗത്തിറങ്ങിയത്.
കഴിഞ്ഞ 18 വർഷമായി മണപ്പുറം ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന കൊല്ലം ഇരവിപുരം സ്വദേശിനിയായ ധന്യ മോഹൻ, 2020 മെയ് മാസം മുതലാണ് സ്ഥാപനത്തിന്റെ ഡിജിറ്റൽ പേഴ്സണൽ ലോൺ സിസ്റ്റത്തിലെ സാങ്കേതിക വിടവുകൾ മുതലെടുത്ത് തട്ടിപ്പ് ആരംഭിച്ചത്. കമ്പനിയുടെ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് വ്യാജ വായ്പകൾ നിർമ്മിച്ച് സ്വന്തം അക്കൗണ്ടിലേക്കും പിതാവിന്റെയും സഹോദരന്റെയും അടക്കം അഞ്ചിലധികം അക്കൗണ്ടുകളിലേക്കും പണം മാറ്റി സമാന്തര സാമ്പത്തിക സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കുകയായിരുന്നു. 19.94 കോടി രൂപയാണ് അഞ്ചു വർഷത്തിനിടെ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതെന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ തെളിഞ്ഞിരുന്നു.
തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് ധന്യ നടത്തിയത് അതിരുവിട്ട ആഡംബര ജീവിതമായിരുന്നു. ഓൺലൈൻ റമ്മി ഗെയിമുകൾക്കും ഓൺലൈൻ ട്രേഡിംഗിനുമായി വൻ തുക ഇവർ ചെലവഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റമ്മി കളിയിൽ മാത്രം രണ്ടു കോടിയോളം രൂപ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമേ വലപ്പാട് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വീടും പറമ്പും വാങ്ങുകയും 6 ആഡംബര കാറുകൾ സ്വന്തമാക്കുകയും ചെയ്തു. ഭർത്താവിന്റെ വിദേശ അക്കൗണ്ടുകളിലേക്ക് ഹവാല/കുഴൽപ്പണ സംഘങ്ങൾ വഴി പണം കൈമാറിയെന്ന ഗുരുതര ആരോപണവും ഇ.ഡി വിശദമായി അന്വേഷിക്കുന്നുണ്ട്.
സ്ഥാപനം നടത്തിയ ആന്തരിക ഓഡിറ്റിംഗിലാണ് ധന്യ മോഹൻ നടത്തുന്ന തട്ടിപ്പ് ഒടുവിൽ പുറത്തുവന്നത്. വിവരമറിഞ്ഞതോടെ അസുഖമാണെന്ന് വ്യാജേന ഓഫീസിൽ നിന്ന് മുങ്ങിയ ധന്യ പിന്നീട് കൊല്ലത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കളും അനധികൃത നിക്ഷേപങ്ങളും കണ്ടുകെട്ടുന്നതിനായുള്ള നടപടികളിലേക്ക് ഇ.ഡി കടന്നതായാണ് വിവരം. ധന്യയുടെ ബാങ്ക് അക്കൗണ്ടുകളും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളും കേന്ദ്രീകരിച്ച് ഇ.ഡി തെളിവെടുപ്പ് ശക്തമാക്കിയിട്ടുണ്ട്.












