E20 ഇഥനോൾ നയത്തിലൂടെ താനും കുടുംബവും വൻ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപകീർത്തികരമായ പോസ്റ്റുകൾക്കും ഡീപ്ഫെയ്ക്ക് വീഡിയോകൾക്കുമെതിരെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബോംബെ ഹൈക്കോടതിയിൽ. അപവാദ പ്രചരണങ്ങൾക്കെതിരെ മെറ്റ (Meta) അടക്കമുള്ള സോഷ്യൽ മീഡിയ ഭീമന്മാർക്കും വ്യാജ ഉള്ളടക്കങ്ങൾ നിർമിച്ച് പ്രചരിപ്പിച്ച അജ്ഞാത വ്യക്തികൾക്കുമെതിരെ സിവിൽ ഹർജി ഫയൽ ചെയ്യാൻ ഹൈക്കോടതി ഗഡ്കരിക്ക് അനുമതി നൽകി.
ഇഥനോൾ മിശ്രിത നയത്തിന്റെ പ്രധാന വക്താക്കളിലൊരാളായ ഗഡ്കരിയെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് കഴിഞ്ഞ കുറച്ചുനാളുകളായി വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്. എന്നാൽ ഇഥനോൾ മിശ്രിത നയം നടപ്പിലാക്കുന്നതും നിയന്ത്രിക്കുന്നതും പെട്രോളിയം മന്ത്രാലയമാണെന്നിരിക്കെ, തന്നെയും കുടുംബത്തെയും മനഃപൂർവം അപകീർത്തിപ്പെടുത്താനും ജനമധ്യത്തിൽ താരം താഴ്ത്തിക്കാണിക്കാനും കൃത്രിമമായി നിർമിച്ച ഡീപ്ഫെയ്ക്ക് ദൃശ്യങ്ങളും വ്യാജ സന്ദേശങ്ങളും ഉപയോഗിക്കുകയാണെന്ന് ഗഡ്കരി ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹർജിയുടെ വിചാരണാ പരിധി മുംബൈയ്ക്ക് പുറത്തേക്കും നീളുന്ന സാഹചര്യത്തിൽ, ലെറ്റേഴ്സ് പേറ്റന്റിലെ ക്ലോസ് XII പ്രകാരമാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. വ്യവസ്ഥകൾ പരിശോധിച്ച കോടതി സിവിൽ കേസ് ഫയൽ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. നിതിൻ ഗഡ്കരിക്കെതിരെ സൈബറിടങ്ങളിൽ നടക്കുന്ന അസത്യ പ്രചാരണങ്ങൾക്ക് തടയിടാനും വ്യാജ വിവരങ്ങൾ നീക്കം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ നിയമനടപടി.












