കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മറ്റൊരു തൃണമൂൽ കോൺഗ്രസ് ഉന്നത നേതാവിന് നേരെ കൂടി ആൾക്കൂട്ട ആക്രമണം. പാർട്ടിയുടെ മുതിർന്ന നേതാവും ലോക്‌സഭാ എംപിയുമായ കല്യാൺ ബാനർജിക്ക് നേരെയാണ് ജനരോഷമുണ്ടായത്. ഹൂഗ്ലി ജില്ലയിലെ ചണ്ഡിതാലയിൽ വെച്ചുണ്ടായ സംഘർഷത്തിൽ കല്യാൺ ബാനർജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചണ്ഡിതാല പോലീസ് സ്റ്റേഷന് മുന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം.
പ്രദേശത്ത് തുടരുന്ന രാഷ്ട്രീയ അക്രമങ്ങൾക്കെതിരെയും തൃണമൂൽ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പോലീസിന് നിവേദനം നൽകാൻ എത്തിയതായിരുന്നു ശ്രീരാംപൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയായ കല്യാൺ ബാനർജി. പോലീസ് സ്റ്റേഷന് പുറത്ത് തൃണമൂൽ പ്രവർത്തകരും സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ ജനങ്ങളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.
തുടർന്നുണ്ടായ കല്ലേറിൽ തലയ്ക്ക് മുറിവേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പരിക്കേറ്റ കല്യാൺ ബാനർജി ആരോപിച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് നേരെ നടക്കുന്ന ആസൂത്രിത ആക്രമണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.








