കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. നിരവധി എംഎൽഎമാരും എംപിമാരും പാർട്ടിയുമായി അകലം പാലിക്കുകയും വിമതരായി മാറുകയും ചെയ്തു. ഇപ്പോൾ പ്രധാന ചർച്ചകൾക്കായി
പാർട്ടി അധ്യക്ഷ മമതാ ബാനർജിയുടെ കൊൽക്കത്തയിലെ കാളീഘട്ട് വസതിയിൽ വിളിച്ചുചേർത്ത സുപ്രധാന എംഎൽഎമാരുടെ യോഗത്തിൽ ഭൂരിഭാഗം പേരും വിട്ടുനിന്നതാണ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ആകെ തെരഞ്ഞെടുക്കപ്പെട്ട 80 തൃണമൂൽ എംഎൽഎമാരിൽ 20 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ബാക്കി 60 എംഎൽഎമാരും യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ നേതൃത്വം യോഗം റദ്ദാക്കി.
ശനിയാഴ്ച ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയും, ഞായറാഴ്ച പാർട്ടി എംപി കല്യാൺ ബാനർജിക്ക് നേരെയും ആൾക്കൂട്ടം ആക്രമണങ്ങൾ നടന്ന സാഹചര്യത്തിലാണ് മമത ബാനർജി പ്രത്യേക യോഗം വിളിച്ചു ചേർത്തിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അസംതൃപ്തികൾ ആണ് ഉയർന്നു വന്നിട്ടുള്ളത്. പ്രത്യേകിച്ച് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിനെതിരെയും പാർട്ടിയുടെ നിലവിലെ പ്രവർത്തന ശൈലിക്കെതിരെയും ഒരു വിഭാഗം എംഎൽഎമാർക്കിടയിൽ കടുത്ത അമർഷമുണ്ട്. ഭൂരിഭാഗം എംഎൽഎമാരും പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നതോടെ ഉണ്ടായിരുന്ന 20 എംഎൽഎമാരുമായും മമതാ ബാനർജി പ്രത്യേക ചർച്ചകൾ നടത്തിയ ശേഷം പിരിയുകയായിരുന്നു.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാനത്ത് നടക്കുന്ന ബുൾഡോസർ രാജിനും തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും എതിരെ കൊൽക്കത്തയിലെ എസ്‌പ്ലനേഡിലുള്ള റാണി രാഷ്മോണി റോഡിൽ മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഏകദിന പ്രതീകാത്മക ധർണ്ണ സംഘടിപ്പിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം അറിയിച്ചു.











