കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻതോതിലുള്ള ആഭ്യന്തര സംഘർഷമാണ് ഉയരുന്നത്. നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി അധ്യക്ഷയായ മമതാ ബാനർജിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. തൃണമൂൽ കോൺഗ്രസ് ഒരു പിളർപ്പിലേക്ക് നീങ്ങുകയാണെന്നാണ് ബംഗാളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാർട്ടി അധ്യക്ഷ മമത ബാനർജിക്കെതിരെ വിമത നീക്കവുമായി പുറത്താക്കപ്പെട്ട എംഎൽഎമാർ രംഗത്തെത്തിയതോടെ ‘അസ്ലി തൃണമൂൽ’ (യഥാർത്ഥ തൃണമൂൽ) എന്ന പേരിൽ പുതിയൊരു വിഭാഗം രൂപം കൊള്ളുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ എംഎൽഎമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെയുള്ളവരാണ് പുതിയ വിമത പാർട്ടിക്ക് പിന്നിൽ അണിനിരക്കുന്നത്. ഭരണമില്ലാതായതോടെ തൃണമൂലിനുള്ളിൽ ജനാധിപത്യം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും മമതയ്ക്കും അഭിഷേകിനുമെതിരെ പാർട്ടിയിൽ വലിയൊരു വിഭാഗം എംഎൽഎമാർക്ക് അതൃപ്തിയുണ്ടെന്നും പുറത്താക്കപ്പെട്ട നേതാക്കൾ വ്യക്തമാക്കുന്നു. പുറത്താക്കപ്പെട്ടവരും അസംതൃപ്തരുമായ നിരവധി നേതാക്കൾ സമീപ ആഴ്ചകളിൽ കൊൽക്കത്തയിലെ എംഎൽഎ ഹോസ്റ്റലിൽ യോഗങ്ങൾ നടത്തിയതായി ബംഗാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസ്ലി തൃണമൂൽ എന്ന പേരിൽ ഒരു വിമത പാർട്ടി രൂപീകരിക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത് എന്നാണ് സൂചന.
തൃണമൂൽ കോൺഗ്രസിലെ ഇരുപതോളം എംഎൽഎമാരുടെ പിന്തുണ ഈ വിമത നീക്കത്തിനുണ്ടെന്ന് പറയപ്പെടുന്നു. പാർട്ടി പരാജയത്തിന്റെ ആഘാതത്തിൽ നിൽക്കുമ്പോൾ തന്നെ എംഎൽഎമാരുടെ പരസ്യമായ കലാപവും ‘അസ്ലി തൃണമൂൽ’ എന്ന പുതിയ വിഭാഗത്തിന്റെ രൂപീകരണവും മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെക്കെതിരെ ഏകനാഥ് ഷിൻഡെ കലാപം നയിച്ചതും ശിവസേനയ്ക്കുള്ളിൽ വലിയ പിളർപ്പിന് കാരണമായതും പോലെയുള്ള ഒരു നീക്കത്തിനാണ് ഇപ്പോൾ തൃണമൂലിൽ നിന്നും പുറത്തായ എംഎൽഎമാർ ഒരുങ്ങിയിരിക്കുന്നത്.











