ഐപിഎൽ 2026 സീസൺ അവസാനിച്ചതിന് പിന്നാലെ, ടീമിന്റെ മോശം പ്രകടനത്തിന് കാരണമായ ലേല തന്ത്രങ്ങളെ രവിചന്ദ്രൻ അശ്വിൻ രൂക്ഷമായി വിമർശിച്ചു. ലേലത്തിൽ വലിയ തുക മുടക്കി അൺക്യാപ്ഡ് താരങ്ങളായ കാർത്തിക് ശർമ്മയെയും പ്രശാന്ത് വീറിനെയും (രണ്ടുപേർക്കും 14 കോടിയിലധികം രൂപ വീതം) സി.എസ്.കെ സ്വന്തമാക്കിയതിനെ അശ്വിൻ ചോദ്യം ചെയ്തു.
അശ്വിന്റെ അഭിപ്രായത്തിൽ, ഈ തുകയ്ക്ക് പകരം ഫൈനലിൽ എത്തിയ ടീമുകളിലെ വെങ്കിടേഷ് അയ്യരെയും (RCB) ജേസൺ ഹോൾഡറെയും (GT) ടീമിലെത്തിക്കാൻ സി.എസ്.കെ ശ്രമിക്കണമായിരുന്നു. ഈ രണ്ട് താരങ്ങളെയും 7 കോടി രൂപ വീതം നൽകി സ്വന്തമാക്കാൻ സാധിക്കുമായിരുന്നുവെന്നും, ഇത് ടീമിന് യുവത്വത്തിന്റെയും അനുഭവസമ്പത്തിന്റെയും മികച്ച സന്തുലിതാവസ്ഥ നൽകിയേനെ എന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
അശ്വിൻ പറയുന്നത് ഇങ്ങനെ. “ടീമിലെ താരങ്ങൾക്ക് തങ്ങളുടെ റോൾ എന്താണെന്നതിൽ വ്യക്തതയില്ലായിരുന്നു, കൂടാതെ ടീം ഒത്തൊരുമയോടെ കളിച്ചില്ല. സീസൺ ആരംഭിച്ചതിന് ശേഷം താരങ്ങൾക്ക് തുടർച്ചയായി പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. ബ്രെവിസിനെയും ദുബെയെയും ഫിനിഷർമാരായി ഉപയോഗിച്ചത് പോലുള്ള തീരുമാനങ്ങൾ അമിതവും തെറ്റുമായിരുന്നു.”അദ്ദേഹം പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് സി.എസ്.കെ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.
സി.എസ്.കെയുടെ 2026 സീസണിലെ മികച്ചതും മോശവുമായ നിമിഷങ്ങളെയും അശ്വിൻ ഓർത്തു. ” ഡൽഹി ക്യാപിറ്റൽസിനെതിരെ ഡൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ സഞ്ജു സാംസൺ പുറത്താവാതെ നേടിയ 87 റൺസ്. ഈ പ്രകടനം സി.എസ്.കെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരുന്നു. ഏറ്റവും മോശം നിമിഷം ലക്നൗവിൽ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള തോൽവി ആണ്. ആദ്യം ബാറ്റ് ചെയ്ത് 187 റൺസ് നേടിയിട്ടും, വെറും 16.4 ഓവറിൽ ലക്നൗവിനെ ജയിക്കാൻ അനുവദിച്ചത് സി.എസ്.കെയുടെ പ്ലേ ഓഫ് സാധ്യതകളെ തകർത്തു.”












