1947 ജൂൺ 3-ലെ വിഭജന പദ്ധതിയെ “മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാർ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബിജെപി എംപി നിഷികാന്ത് ദുബെ കോൺഗ്രസിനും നെഹ്‌റു-ഗാന്ധി കുടുംബത്തിനും എതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ജമ്മു കശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണം ഈ കരാറാണെന്നും അദ്ദേഹം ആരോപിച്ചു.
947 മെയ് 10 മുതൽ 12 വരെ ഷിംലയിൽ നടന്ന കൂടിക്കാഴ്ചകളിലാണ് വിഭജനത്തിന്റെ അടിസ്ഥാനം പാകിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാറിലൂടെ കശ്മീരിനെ വേർപെടുത്തി വെക്കുകയാണ് ചെയ്തതെന്നും, ആ പ്രശ്നമാണ് ഇന്ത്യ ഇന്നും നേരിടുന്നതെന്നും ദുബെ കുറ്റപ്പെടുത്തി.
വിഭജന തീരുമാനത്തിൽ മഹാത്മാഗാന്ധിയുടെ അനുവാദം വാങ്ങിയിരുന്നില്ലെന്നും, അദ്ദേഹത്തെ അറിവില്ലാതെ മാറ്റിനിർത്തുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ബംഗ്ലാദേശുമായുണ്ടായ ജലപങ്കുവെക്കൽ കരാർ ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങളെ ഹനിക്കുന്നതാണെന്നും ദുബെ മുൻപ് ആരോപിച്ചിരുന്നു.
കോൺഗ്രസിന്റെ ചരിത്രത്തിലെ “കറുത്ത അധ്യായം” ആണ് വിഭജനമെന്നും, രാജ്യദ്രോഹികളായ നെഹ്‌റു-ഗാന്ധി കുടുംബമാണ് ഇതിന്റെ ഉത്തരവാദികളെന്നും അദ്ദേഹം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു.








