ജൂൺ 10-ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുന്നത്.
2014 മേയ് 26-ന് ആദ്യമായി അധികാരമേറ്റ മോദി, ജൂൺ 10-ഓടെ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കും. 1952 മേയ് 13 മുതൽ 1964 മേയ് 27 വരെ (4,398 ദിവസങ്ങൾ) അധികാരത്തിലിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് ഇതോടെ മോദി മറികടക്കും. 025 ജൂലൈ 25-ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തുടർച്ചയായ ഭരണകാലയളവിന്റെ (4,077 ദിവസങ്ങൾ) റെക്കോർഡ് മോദി ഇതിനകം മറികടന്നിരുന്നു. കൂടാതെ, ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ മൊത്തം ഭരണകാലയളവ് 8,930 ദിവസങ്ങൾ പിന്നിട്ട് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തലവൻ എന്ന നേട്ടവും അദ്ദേഹം നേരത്തെ സ്വന്തമാക്കിയിരുന്നു.
രണ്ട് കാലഘട്ടങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നെഹ്‌റുവിന്റെ കാലത്ത് കോൺഗ്രസ് ആധിപത്യം നിലനിന്നിരുന്നപ്പോൾ, ശക്തരായ പ്രാദേശിക കക്ഷികളും സഖ്യകക്ഷി രാഷ്ട്രീയവും നിറഞ്ഞ മത്സരാധിഷ്ഠിതമായ അന്തരീക്ഷത്തിലാണ് മോദി ഭരണം നടത്തിയത്. 2014-നും 2026-നും ഇടയിൽ ഇന്ത്യയിൽ ഐ.ഐ.ടി-കൾ 16-ൽ നിന്ന് 23 ആയും, ഐ.ഐ.എം-കൾ 13-ൽ നിന്ന് 21 ആയും, എയിംസ് സ്ഥാപനങ്ങൾ 7-ൽ നിന്ന് 23 ആയും വർദ്ധിച്ചു. ടെലിവിഷൻ ചാനലുകളോ സോഷ്യൽ മീഡിയയോ ഇല്ലാതിരുന്ന കാലത്ത് ഭരണം നടത്തിയ നെഹ്‌റുവിൽ നിന്ന് വ്യത്യസ്തമായി, 24 മണിക്കൂറും ഡിജിറ്റൽ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും നിരീക്ഷണത്തിന് നടുവിലാണ് മോദിയുടെ ഭരണകാലം കടന്നുപോയത്.








