കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ പിളർപ്പിലേക്ക് നയിച്ചത് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന പാർട്ടിയോഗമെന്ന് വ്യക്തമാക്കി വിമത എംഎൽഎ സന്ദീപൻ സാഹ. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി എം.എൽ.എമാരുടെ ഏകോപനം ശക്തമാക്കാനും പ്രതിപക്ഷ തന്ത്രങ്ങൾ മെനയാനുമായി മമതാ ബാനർജി ഒരു അടിയന്തര യോഗം വിളിച്ചിരുന്നു.
തുടർന്ന് നടന്ന ചർച്ചകളിൽ, പരാജയത്തിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി ചോദ്യങ്ങൾ ഉന്നയിച്ച ജനപ്രതിനിധികളോട്, ‘നിങ്ങൾ വായ് അടച്ചിരിക്ക്’ എന്ന് മമതാ ബാനർജി ആക്രോശിച്ചു. ഈ ഏകാധിപത്യ മനോഭാവമാണ് ജനപ്രതിനിധികളെ പാർട്ടി വിടുന്നതിലേക്ക് നയിച്ചത് എന്ന് സന്ദീപൻ സാഹ വ്യക്തമാക്കി.
കൂടാതെ, ഈ യോഗത്തിൽ, അഭിഷേക് ബാനർജിയെ വിമർശിക്കരുതെന്നും പകരം അദ്ദേഹത്തെ അഭിനന്ദിക്കണമെന്നും മമത എംഎൽഎമാർക്ക് നിർദ്ദേശം നൽകി. ഇത് പല മുതിർന്ന എംഎൽഎമാരെയും അസ്വസ്ഥരാക്കിയെന്ന് സാഹ അറിയിച്ചു. അഭിഷേക് ബാനർജി ‘അസാധാരണമായി മികച്ച പ്രകടനം’ കാഴ്ചവച്ചുവെന്ന് മമത യോഗത്തിൽ പ്രഖ്യാപിച്ചു. തുടർന്ന് എല്ലാവരോടും എഴുന്നേറ്റു നിന്ന് കൈയടിക്കാനും ആവശ്യപ്പെട്ടു. ഇതിൽ അഭിഷേക് ബാനർജി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ നിയമസഭയിൽ സേവനമനുഷ്ഠിച്ചിരുന്ന എംഎൽഎമാരും ഉൾപ്പെടുന്നു. അവരെ എഴുന്നേറ്റു നിന്ന് കൈയടിക്കാൻ നിർബന്ധിച്ചു. ഇതാണ് എംഎൽഎമാരെ മമതയ്ക്ക് എതിരെ തിരിയാൻ പ്രേരിപ്പിച്ചത് എന്നാണ് സന്ദീപൻ സാഹ വ്യക്തമാക്കുന്നത്.










