കൊൽക്കത്ത : ബംഗ്ലാദേശിലെ ജെൻ സി നേതാവായിരുന്ന ഷെരീഫ് ഒസ്മാൻ ബിൻ ഹാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ പരാമർശങ്ങളാണ് മമതാ ബാനർജിക്ക് വിനയായിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് കൊൽക്കത്തയിലെ ധർമതലയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ മമത നടത്തിയ പരാമർശങ്ങളാണ് ഇന്ത്യയിലും ബംഗ്ലാദേശിലും ഒരേസമയം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ വ്യക്തിപരമായി ഫോണിൽ വിളിച്ച് കേസ് ഒതുക്കാൻ ആവശ്യപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് മമത ബാനർജി ഉന്നയിച്ചിരുന്നത്.
ബംഗ്ലാദേശിലെ ശക്തമായ വിദ്യാർത്ഥി സംഘടനയായ ‘ഇങ്ക്വിലാബ് മഞ്ചിന്റെ’ കൺവീനറും യുവനേതാവുമായിരുന്നു ഷെരീഫ് ഉസ്മാൻ ബിൻ ഹാദി. ഇന്ത്യയുടെ വിദേശനയങ്ങളുടെ ശക്തനായ വിമർശകനായിരുന്ന അദ്ദേഹം, 2024-ൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. പശ്ചിമ ബംഗാൾ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ബംഗ്ലാദേശി കൊലയാളികളെ പിടികൂടിയപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് വിളിച്ചുവെന്ന് മമത അവകാശപ്പെട്ടു. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്നും ഇതിനായി ആരെയാണ് ഉപയോഗിച്ചതെന്നും തനിക്ക് കൃത്യമായി അറിയാമെന്നും മമത പറഞ്ഞു. എന്നാൽ പേരുകൾ വെളിപ്പെടുത്തിയാൽ അത് ബംഗ്ലാദേശിൽ വീണ്ടും വലിയ അശാന്തിക്കും ആഭ്യന്തര പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ താൻ അത് പറയുന്നില്ലെന്നും മമത തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. മമത ബാനർജിയുടെ പ്രസ്താവന പുറത്തുവന്നതോടെ ബംഗ്ലാദേശിൽ ഭാരതവിരുദ്ധ വികാരങ്ങൾ ആളിക്കത്തിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ബംഗ്ലാദേശ് സർക്കാർ ഈ വിഷയത്തിൽ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അയൽരാജ്യത്തെ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രസ്താവനകൾക്ക് തങ്ങൾ അമിത പ്രാധാന്യം നൽകുന്നില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷമാ ഉബൈദ് വ്യക്തമാക്കി. രാജ്യസുരക്ഷയെയും വിദേശനയങ്ങളെയും ബാധിക്കുന്ന സുപ്രധാന വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു, കേന്ദ്രമന്ത്രിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മമതയ്‌ക്കെതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.









