ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ തോൽവി വഴങ്ങി ഇന്ത്യ പരമ്പര കൈവിട്ടതിന് പിന്നാലെ, ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ബി..സി.ഐ ചീഫ് സെലെക്ടറും മുൻ ഇന്ത്യൻ താരവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ലോർഡ്സിൽ നടന്ന നിർണായക മത്സരത്തിൽ 388 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരുടെ അർദ്ധ സെഞ്ചുറികളും ഉണ്ടായിരുന്നിട്ടും 27 റൺസ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ ഗുരുതരമായ പിഴവുകളാണ് തോൽവിക്ക് കാരണമായതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. കെ.എൽ രാഹുലിനെപ്പോലെയുള്ള ഒരു മികച്ച ബാറ്ററെ ആറാം നമ്പറിലേക്ക് ഇറക്കിയ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചത്.
ഇത്രയും വലിയൊരു സ്കോർ പിന്തുടരുമ്പോൾ മുൻപ് പല കഠിനമായ റൺചേസുകളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുള്ള കെ.എൽ രാഹുലിനെ ആറാം നമ്പറിൽ ബാറ്റിംഗിന് അയച്ചത് അനീതിയാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. നേരത്തെ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരുടെ കരിയർ തകർത്തതുപോലെ ഇപ്പോൾ കെ.എൽ രാഹുലിന്റെ കരിയറും മാനേജ്‌മെന്റ് നശിപ്പിക്കുകയാണെന്നും മത്സരത്തിനിടെ രാഹുലിന്റെ ശരീരഭാഷയിൽ ആ പരിഭ്രമം പ്രകടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ജയിക്കാൻ 36 പന്തിൽ 84 റൺസ് വേണ്ടപ്പോൾ 44-ാം ഓവറിലാണ് രാഹുൽ ക്രീസിലെത്തിയത്. എട്ട് പന്തിൽ 12 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ജോസ് ബട്‌ലറെപ്പോലെ കളി തിരിക്കാൻ കെൽപ്പുള്ള ഒരാളെയായിരുന്നു അപ്പോൾ ഇന്ത്യയ്ക്ക് ആവശ്യം. എന്നാൽ ഇഷാൻ കിഷനും ശ്രേയസ് അയ്യരും പെട്ടെന്ന് പുറത്തായ സാഹചര്യത്തിൽ, രാഹുലിനെ നാലാം നമ്പറിൽ ഇറക്കിയിരുന്നെങ്കിൽ 2023 ലെ ലോകകപ്പിലേതുപോലെ വിരാട് കോഹ്‌ലിക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നും ലക്ഷ്യം ഓവറിൽ 15 റൺസ് ആയി ഉയർന്നപ്പോൾ അക്സർ പട്ടേലിനൊപ്പം രാഹുലിനെ ബാറ്റിംഗിന് അയച്ചതിൽ യാതൊരു അർത്ഥവുമില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
കഴിഞ്ഞ 2023 ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത് 10 ഇന്നിങ്സുകളിൽ നിന്ന് 452 റൺസ് അടിച്ചുകൂട്ടിയ റെക്കോർഡുള്ള താരമാണ് കെ.എൽ രാഹുൽ. എന്നാൽ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റതിന് ശേഷം, പലപ്പോഴും അക്സർ പട്ടേലിനെ മുന്നോട്ട് കയറ്റി രാഹുലിനെ ആറാം നമ്പറിലാണ് ബാറ്റിംഗിന് നിയോഗിക്കുന്നത്. 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി ചില മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ഈ തന്ത്രം സഹായിച്ചിരുന്നെങ്കിലും, ലോർഡ്സിലെ വലിയ റൺചേസിൽ ഈ പരീക്ഷണം പാടെ പരാജയപ്പെടുകയായിരുന്നു.











