കൊൽക്കത്ത : മമത ബാനർജി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെടുകയും ബിജെപി വൻ മുന്നേറ്റം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മമതയുടെ ഈ നിർണായക നീക്കം. ഒരു ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് മമത തയ്യാറെടുക്കുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസഫ് പത്താൻ തന്റെ ബഹറംപൂർ ലോക്‌സഭാ സീറ്റ് മമതയ്ക്കായി ഒഴിഞ്ഞു കൊടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസഫ് പത്താൻ ഈ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തിയത്. കാലാവധി തികയ്ക്കുന്നതിന് മുൻപ് രാജി വെക്കുന്നതിനോട് യൂസഫ് പത്താന് പൂർണ്ണ യോജിപ്പില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, ബംഗാളിൽ നിലനിൽക്കുന്ന ശക്തമായ വർഗീയ ധ്രുവീകരണവും ബിജെപിയുടെ വൻ മുന്നേറ്റവും കാരണം ഉപതെരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് എത്തുക എന്നത് മമതയ്ക്ക് അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.









