കൊൽക്കത്ത : ആഭ്യന്തര കലഹങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രത്യേക നിർണായകയോഗം വിളിച്ചുചേർത്ത് മമത ബാനർജി. പാർട്ടിയിലെ വിമത വിഭാഗം തൃണമൂലിന്റെ നിയമസഭാ കക്ഷിയെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയ സാഹചര്യത്തിലാണ് മമത അടിയന്തിര യോഗം വിളിച്ചത്.
മമതയുടെ കൊൽക്കത്തയിലെ കാളീഘട്ട് വസതിയിൽ വെള്ളിയാഴ്ച വിളിച്ചുചേർത്ത നിർണായക യോഗത്തിൽ പാർട്ടിയിലെ ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്തില്ല എന്നുള്ളത് ശ്രദ്ധേയമായി. വെറും 8 എംഎൽഎമാരും 6 എംപിമാരും മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയിലെ പിളർപ്പ് ഏതാണ്ട് പൂർണ്ണമായെന്ന സൂചന നൽകുന്നതാണ് മമതയുടെ വീട്ടിലെ ഈ ചുരുങ്ങിയ പങ്കാളിത്തം.
പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിനൊപ്പം ഉറച്ചുനിൽക്കുന്ന വിരലിലെണ്ണാവുന്ന നേതാക്കൾ മാത്രമാണ് മമതയുടെ വസതിയിലെത്തിയത്. അഭിഷേക് ബാനർജി, ഡെറെക് ഒബ്രിയൻ, ഡോളാ സെൻ, കല്യാൺ ബാനർജി, മാലാ റോയ്, സുദീപ് ബന്ദേോപാധ്യായ എന്നീ 6 എംപിമാർ ഒഴികെ മറ്റൊരു എംപിയും യോഗത്തിൽ പങ്കെടുത്തില്ല എന്നുള്ളത് കനത്ത തിരിച്ചടിയാണ് മമത ബാനർജിക്ക് ഉണ്ടാക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട 80 എംഎൽഎമാരിൽ വെറും എട്ട് പേർ മാത്രമാണ് മമതയ്ക്കൊപ്പം ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
നിയമസഭയ്ക്ക് പിന്നാലെ ലോക്സഭയിലും തൃണമൂൽ കോൺഗ്രസ് വലിയ പിളർപ്പിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു മുതിർന്ന തൃണമൂൽ എം.പിയുടെ നേതൃത്വത്തിൽ ഡൽഹിയിലും വിമത നീക്കം സജീവമാണ്. പാർലമെന്റിലെ 29 തൃണമൂൽ ലോക്സഭാ എം.പിമാരിൽ 18 പേരെ ഒപ്പം കൂട്ടി യഥാർത്ഥ ടി.എം.സി പാർലമെന്ററി പാർട്ടി തങ്ങളാണെന്ന് അവകാശപ്പെടാനാണ് ഈ നീക്കം.










