ഇന്ത്യൻ ക്രിക്കറ്റിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ട്വന്റി-20 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് നീക്കി. ശ്രേയസ് അയ്യരെ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ചീഫ് സെലക്ടർ അജിത് അഗാർക്കർ പ്രഖ്യാപിച്ചു. ക്യാപ്റ്റൻസി നഷ്ടപ്പെട്ടതിന് പുറമെ, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും 2026-ലെ ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിൽ നിന്ന് സൂര്യകുമാറിനെ പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തു.
ഒരു ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ മാറ്റുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ സമ്മതിച്ചു. എങ്കിലും ഭാവി മുൻനിർത്തിയാണ് ഈ കടുത്ത തീരുമാനത്തിലേക്ക് സെലക്ടർമാർ എത്തിയത്. അടുത്ത രണ്ട് വർഷത്തെ പുതിയ ലോകകപ്പ് സൈക്കിൾ ലക്ഷ്യമിട്ടാണ് ഈ മാറ്റം. വെറുമൊരു ഐപിഎൽ ഫോമിന്റെ മാത്രം അടിസ്ഥാനത്തിലല്ല സൂര്യയെ മാറ്റിയതെന്നും, ടീമിന്റെ ദീർഘകാല നന്മയ്ക്കായുള്ള വലിയ പുനരവലോകനത്തിന്റെ ഭാഗമായാണ് ഇതെന്നും അഗാർക്കർ വ്യക്തമാക്കി. “ലോകകപ്പ് ജയിച്ച ഉടനെ സൂര്യയെ മാറ്റുക എന്നത് കഠിനമായ കാര്യമാണ്. പക്ഷേ അടുത്ത രണ്ട് വർഷത്തെ ഭാവിയെക്കുറിച്ച് ഞങ്ങൾ ചിന്തിക്കേണ്ടതുണ്ട്. സൂര്യയുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. ടീമിന്റെ താല്പര്യം മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളത്.”
ഈ ഒരു പുറത്താക്കലോടെ സൂര്യകുമാർ യാദവിന്റെ അന്താരാഷ്ട്ര ടി20 കരിയറിന് തന്നെ അന്ത്യമാകുകയാണോ എന്ന ആശങ്കയിലാണ് ആരാധകർ. വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടി20 റൺവേട്ടക്കാരനാണ് സൂര്യ. 113 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നായി 36.35 ശരാശരിയിലും 162.98 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിലും 3,272 റൺസ് സൂര്യ നേടിയിട്ടുണ്ട്. ഇതിൽ 4 സെഞ്ച്വറികളും 25 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു.
കരുത്തുറ്റ ഒരു യുവനിരയെയാണ് ശ്രേയസ് അയ്യർക്ക് നായകനായി ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന വലിയ ടൂർണമെന്റുകളിലേക്ക് പുതിയൊരു ടി20 സൈക്കിളിലൂടെ ഇന്ത്യൻ ടീമിനെ രൂപപ്പെടുത്തിയെടുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇനി അയ്യർക്കുള്ളത്. വിജയങ്ങൾക്കിടയിലും വലിയൊരു മാറ്റത്തിന് ഇന്ത്യൻ ക്രിക്കറ്റ് തയ്യാറെടുത്തു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.










