ലണ്ടൻ: സ്തനാർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. കാൻസർ കോശങ്ങൾ പടരുന്നതിന് മുൻപ് തന്നെ, കക്ഷങ്ങളിലെ ലിംഫ് നോഡുകളുടെ ഘടനയിലുണ്ടാകുന്ന ചില മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഇത് സാധ്യമാകുന്നത്. യുകെയിലെ കിങ്സ് കോളേജ് ലണ്ടൻ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ.
സ്തനാർബുദം ബാധിച്ച രോഗികളിൽ കാൻസർ ആദ്യം പടരാൻ സാധ്യതയുള്ളത് കക്ഷങ്ങളിലെ ലിംഫ് നോഡുകളിലേക്കാണ്. നിലവിൽ, കാൻസർ പടർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ശസ്ത്രക്രിയയിലൂടെ ഈ ലിംഫ് നോഡുകൾ നീക്കം ചെയ്യുകയാണ് പതിവ്.
എന്നാൽ ‘ജേണൽ ഓഫ് പത്തോളജി’യിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ലിംഫ് നോഡുകൾക്ക് ഉള്ളിലുള്ള കോശങ്ങളുടെ ഒരു പ്രത്യേക ശൃംഖലയിൽ കാൻസർ കോശങ്ങൾ എത്തുന്നതിന് മുൻപ് തന്നെ മാറ്റങ്ങൾ പ്രകടമാകും. ഈ മാറ്റങ്ങൾ പരിശോധിച്ച് രോഗിക്ക് ഭാവിയിൽ കൂടുതൽ അപകടസാധ്യതയുണ്ടോ അതോ രോഗം ഭേദമാകാൻ എളുപ്പമാണോ എന്ന് ഡോക്ടർമാർക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും.
നിലവിൽ സ്തനാർബുദ ശസ്ത്രക്രിയയുടെ ഭാഗമായി ലിംഫ് നോഡുകൾ നീക്കം ചെയ്യാറുണ്ട്. ഇതിനുശേഷം പലരിലും കൈകളിൽ നീര് വറ്റാത്ത അവസ്ഥ പോലുള്ള കഠിനമായ പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്. പുതിയ കണ്ടെത്തലിലൂടെ ആർക്കൊക്കെ ശസ്ത്രക്രിയ ആവശ്യമുണ്ട്, ആർക്കൊക്കെ ഒഴിവാക്കാം എന്ന് കൃത്യമായി കണ്ടെത്താനാകും.
ഓരോ രോഗിയുടെയും അപകടസാധ്യത കൃത്യമായി മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ ചികിത്സാ രീതികൾ മാറ്റാൻ ഡോക്ടർമാർക്ക് കഴിയും. കാൻസർ പടരുന്നതിൽ ലിംഫ് നോഡുകളിലെ ഈ ഘടനാപരമായ മാറ്റങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ, ഇതിനെ പ്രതിരോധിക്കാനുള്ള പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കാൻ സാധിക്കും.
ലണ്ടനിലെ ‘ബ്രെസ്റ്റ് കാൻസർ നൗ’ എന്ന ചാരിറ്റി സംഘടനയാണ് ഈ ഗവേഷണത്തിന് ആവശ്യമായ ഫണ്ട് നൽകിയത്. സ്തനാർബുദം മൂലമുള്ള മരണങ്ങൾ കുറയ്ക്കാനും, രോഗികൾക്ക് കൂടുതൽ ഫലപ്രദവും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ചികിത്സ നൽകാനും ഈ പുതിയ കണ്ടെത്തൽ വഴിതുറക്കുമെന്നാണ് മെഡിക്കൽ ലോകത്തിന്റെ പ്രതീക്ഷ.












