ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിനായി 732 റൺസ് അടിച്ചുകൂട്ടി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴും ശുഭ്മൻ ഗില്ലിനെ വരാനിരിക്കുന്ന ടി20 പരമ്പരകളിൽ നിന്നും ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇതിന് പിന്നിൽ ബിസിസിഐയുടെ കൃത്യമായ ഒരു ‘മാസ്റ്റർ പ്ലാൻ’ ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരയ്ക്കുള്ള ടി20 ടീമിനെയും ഏഷ്യൻ ഗെയിംസ് സ്ക്വാഡിനെയും ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, 15-കാരൻ അത്ഭുതബാലൻ വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഇടംപിടിച്ചെങ്കിലും ശുഭ്മൻ ഗില്ലിന്റെ പേര് ഉണ്ടായിരുന്നില്ല. 163-ലധികം സ്ട്രൈക്ക് റേറ്റിൽ റൺസ് വാരിക്കൂട്ടിയിട്ടും ഗില്ലിനെ മാറ്റിയതിന് പിന്നിൽ താരത്തിന്റെ അമിത ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യമാണുള്ളത്. തുടർച്ചയായ മത്സരങ്ങൾ കാരണം ഗില്ലിന് പരിക്കേൽക്കാനോ ഫോം നഷ്ടപ്പെടാനോഉള്ള സാധ്യത ഒഴിവാക്കുകയാണ് സെലക്ടർമാരുടെ പ്രധാന ലക്ഷ്യം.
അടുത്ത 18 മാസത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിശ്രമമില്ലാത്ത ഷെഡ്യൂളാണ് ഉള്ളത്. 2027 ഏകദിന ലോകകപ്പിന് മുൻപായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ 9 നിർണ്ണായക ടെസ്റ്റ് മത്സരങ്ങളിലും, കൂടാതെ 35 ഓളം ഏകദിന (ODI) മത്സരങ്ങളിലും ഗില്ലിന് ഇന്ത്യയെ നയിക്കേണ്ടതുണ്ട്. മൂന്ന് ഫോർമാറ്റിലും ഒരേപോലെ കളിക്കുന്നത് താരത്തിന്റെ ഫിറ്റ്നസ്സിനെ ബാധിക്കുമെന്നതിനാലാണ് റെഡ് ബോൾ (ടെസ്റ്റ്), 50 ഓവർ ക്രിക്കറ്റിന് മാത്രം ഇപ്പോൾ മുൻഗണന നൽകാൻ സെലക്ഷൻ കമ്മിറ്റി ഗില്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നായകനായി നയിക്കേണ്ട ചുമതലയും ഗില്ലിനുണ്ട്.
നിലവിലെ ടി20 സ്ക്വാഡിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി എന്നിവരുള്ളതിനാൽ മറ്റൊരു ടോപ്പ് ഓർഡർ ബാറ്ററെ ഉൾപ്പെടുത്തുക എന്നത് സെലക്ടർമാർക്ക് ബുദ്ധിമുട്ടായിരുന്നു. തൽക്കാലം ഗില്ലിനെ ടി20 പദ്ധതികളിൽ നിന്നും മാറ്റിനിർത്താൻ ഇതും ഒരു കാരണമായി. ടി20-യിൽ നിന്നും ഗില്ലിനെ പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2027 ഏകദിന ലോകകപ്പ് വരെയുള്ള പ്ലാൻ മാത്രമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ശേഷം 2028-ൽ നടക്കാനിരിക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്, ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് എന്നിവയ്ക്ക് മുൻപായി താരം വീണ്ടും ട്വന്റി-20 ഫോർമാറ്റിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.










