പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബിജെപിയിലെ ഭിന്നത പരസ്യമാക്കി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരിന്ദർ സിംഗ്. സംസ്ഥാനത്തെ പുതിയ പാർട്ടി അധ്യക്ഷന്റെ നിയമനത്തിൽ അതൃപ്തി പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ അമരിന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കൂടിക്കാഴ്ചയ്ക്ക് ശേഷം അമരിന്ദർ സിംഗ് എക്സിൽ (ട്വിറ്റർ) ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെ “ഇന്ന് ന്യൂഡൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയുമായി കൂടിക്കാഴ്ച നടത്തുകയും പഞ്ചാബുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.” കേന്ദ്ര ആരോഗ്യ മന്ത്റിയും മുൻ ബിജെപി അധ്യക്ഷനുമായ ജെ.പി നദ്ദയെ കണ്ട ശേഷവും സമാനമായ രീതിയിൽ പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സംസാരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
അമരിന്ദർ സിംഗുമായി പഞ്ചാബ് ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചതായി ജെ.പി നദ്ദയും എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. തന്റെ പഴയ കോൺഗ്രസ് സഹപ്രവർത്തകനും 2022-ൽ ബിജെപിയിൽ എത്തിയതുമായ കേവൽ സിംഗ് ധില്ലനെ അധ്യക്ഷനാക്കിയതിനെതിരെ കടുത്ത ഭാഷയിലാണ് അമരിന്ദർ പ്രതികരിച്ചത്: “കഴിഞ്ഞകാലങ്ങളിൽ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു എന്നത് ശരിയാണ്. പക്ഷേ സൗഹൃദം ഒരു വശത്തും രാഷ്ട്രീയ ശേഷി എന്നത് മറു വശത്തുമാണ്. ബിജെപി പ്രതീക്ഷിക്കുന്ന ഫലം നൽകാൻ കേവലിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ മുഖ്യമന്ത്രിയും പ്രസിഡന്റും ആയിരുന്നപ്പോൾ അദ്ദേഹം സജീവമായി കൂടെയുണ്ടായിരുന്നതാണ്. ഫീൽഡിലെ അദ്ദേഹത്തിന്റെ പ്രകടനം അത്ര പോരാ. ബിജെപി ഈ തീരുമാനമെടുക്കും മുൻപ് കൃത്യമായി ചിന്തിക്കേണ്ടതായിരുന്നു.”
ബിജെപി നേതൃത്വവുമായി ഉടക്കി നിൽക്കുന്ന അമരിന്ദർ സിംഗ് 2021-ൽ താൻ വിട്ടുപോന്ന കോൺഗ്രസിലേക്ക് തന്നെ മടങ്ങാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ശക്തമാണ്. എന്നാൽ ബിജെപി ഈ വാർത്തകൾ തള്ളി രംഗത്തെത്തി. “ഇവയെല്ലാം വെറും കിംവദന്തികൾ മാത്രമാണ്. ക്യാപ്റ്റൻ എങ്ങോട്ടും പോകുന്നില്ല, അദ്ദേഹം ബിജെപിക്കൊപ്പം തന്നെയുണ്ട്,” എന്ന് ബിജെപി സീനിയർ വക്താവ് പ്രിത്പാൽ സിംഗ് ബലിയാവൽ വ്യക്തമാക്കി.
ക്യാപ്റ്റൻ അമരിന്ദർ സിംഗിന്റെ മടങ്ങിവരവിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, അദ്ദേഹം വളരെ മുതിർന്ന നേതാവാണെന്നും മുൻ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ചർച്ചകൾ ആവശ്യമുണ്ടെങ്കിൽ അത് പാർട്ടി കേന്ദ്ര നേതൃത്വം നേരിട്ടായിരിക്കും കൈകാര്യം ചെയ്യുകയെന്നും കോൺഗ്രസ് എംപി അമർ സിംഗ് പ്രതികരിച്ചു.










