കഴിഞ്ഞ 12 വർഷമായി ഇന്ത്യ കൈവരിച്ച വൻ പുരോഗതിയുടെയും വികസനങ്ങളുടെയും കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തായോദയ യോജന, സ്വച്ഛ് ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ ജനങ്ങൾക്ക് അന്തസ്സും മെച്ചപ്പെട്ട അവസരങ്ങളും ഉറപ്പാക്കിയതായും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ദശാബ്ദങ്ങളായി വികസനം എത്തിനോക്കാതിരുന്ന ജനവിഭാഗങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൻ ധൻ അക്കൗണ്ടുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ സാങ്കേതികവിദ്യ വലിയ പങ്കുവഹിച്ചു. സുതാര്യമായ ഭരണസംവിധാനത്തിലൂടെ അഴിമതിയും ഫണ്ട് ചോർച്ചയും തടയാൻ കഴിഞ്ഞത് ജനങ്ങൾക്ക് ഭരണത്തിലുള്ള വിശ്വാസം വർദ്ധിപ്പിച്ചതായും, വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള കൂട്ടായ മുന്നേറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യ നിരക്കിൽ അവിശ്വസനീയമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012-ൽ രാജ്യത്ത് 26% ആയിരുന്ന ഗ്രാമീണ ദാരിദ്ര്യം 2024-ൽ 5 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഒരൊറ്റ ദശാബ്ദത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ഗ്രാമീണ കുടുംബങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയർന്നത്.
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക മാറ്റങ്ങളിലൊന്നാണിത്. ആനുകൂല്യങ്ങൾ ഇടനിലക്കാരില്ലാതെ കൃത്യസമയത്ത് ഗുണഭോക്താക്കളുടെ ബാങ്ക്/പോസ്റ്റൽ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കുന്ന വിപ്ലവകരമായ പരിഷ്കാരമാണ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT). സർക്കാർ വിതരണ സംവിധാനത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാനും തട്ടിപ്പുകൾ തടയാനും ലക്ഷ്യമിട്ട് 2013 ജനുവരി 1-നാണ് ഈ സംവിധാനം രാജ്യത്ത് ആരംഭിച്ചത്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ അർഹരായ ആളുകളിലേക്ക് സാമ്പത്തിക സഹായങ്ങൾ നേരിട്ടും വേഗത്തിലും എത്തിക്കാൻ ഡിബിടി വഴി സാധ്യമാകുന്നു.








