ഭാരതത്തിന്റെ അതിവേഗത്തിലുള്ള ആഗോള വളർച്ചയിലും പ്രതിരോധ കരുത്തിലും വിറളിപൂണ്ട അയൽരാജ്യങ്ങളായ ചൈനയും പാകിസ്താനും ചേർന്ന് പുതിയ ചാരതന്ത്രങ്ങളുമായി രംഗത്ത്. ഇന്ത്യൻ അതിർത്തികളെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താൻ തങ്ങളുടെ ഭൗമനിരീക്ഷണ ഉപഗ്രഹശൃംഖല (Surveillance Satellite Network) വൻതോതിൽ വിപുലീകരിക്കുന്നതായാണ് പുതിയ വിവരങ്ങൾ. ചൈനയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ കഴിഞ്ഞ 16 മാസത്തിനിടെ മാത്രം ആറ് ഉപഗ്രഹങ്ങളാണ് പാകിസ്താൻ ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഈ ചൈന-പാക് അവിശുദ്ധ കൂട്ടുകെട്ടിനെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും രഹസ്യാന്വേഷണ ഏജൻസികളും വീക്ഷിക്കുന്നത്.
പ്രമുഖ ദേശീയ മാധ്യമമായ ‘ദി പ്രിന്റ്’ പുറത്തുവിട്ട ഉപഗ്രഹ വിശകലന റിപ്പോർട്ടുകൾ പ്രകാരം, 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ഈ ആറ് ഉപഗ്രഹങ്ങളും പാകിസ്താൻ വിക്ഷേപിച്ചത്. ഇതിൽ ഭൂരിഭാഗം ഉപഗ്രഹങ്ങളും വിന്യസിച്ചിരിക്കുന്നത് ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങളുടെ, പ്രത്യേകിച്ച് ഉത്തരേന്ത്യ, ജമ്മു കശ്മീർ, ലഡാക്ക് മേഖലകളുടെ ചിത്രങ്ങൾ ഒട്ടും ഇടവേളകളില്ലാതെ തുടർച്ചയായി പകർത്താൻ സാധിക്കുന്ന തരത്തിലുള്ള പ്രത്യേക ഭ്രമണപഥങ്ങളിലാണ് (Orbits). ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ, അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, വ്യോമസേനാ താവളങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കുക എന്ന കൃത്യമായ ചാര ലക്ഷ്യത്തോടെയാണ് പാകിസ്താൻ ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
സ്വന്തമായി ഒരു ഉപഗ്രഹം പോലും നിർമ്മിക്കാനോ വിക്ഷേപിക്കാനോ സാമ്പത്തിക ശേഷിയില്ലാത്ത പാകിസ്താൻ, ഭാരതത്തോടുള്ള കടുത്ത വിരോധം തീർക്കാൻ ചൈനയുടെ ബഹിരാകാശ ഏജൻസിയുടെയും വിക്ഷേപണ തറകളുടെയും സഹായത്തോടെയാണ് ഈ ചാരക്കണ്ണുകൾ ആകാശത്ത് സ്ഥാപിച്ചിരിക്കുന്നത്. ഭാരതം അടുത്തിടെ തദ്ദേശീയമായി വികസിപ്പിച്ച ‘വിരൂപാക്ഷ’ റഡാർ ഉൾപ്പെടെയുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വ്യോമസേനയ്ക്ക് കരുത്തുപകരുന്നതിലും, ആണവായുധ ശേഖരത്തിൽ പാകിസ്താനെക്കാൾ ബഹുദൂരം മുന്നിലെത്തിയതിലും ചൈന-പാക് അച്ചുതണ്ടിനുള്ള കടുത്ത ഭയമാണ് ഈ അടിയന്തിര നീക്കങ്ങൾക്ക് പിന്നിൽ. അതിർത്തിയിൽ ഭാരത സർക്കാർ നടത്തുന്ന അതിവേഗ റോഡ്-തുരങ്ക നിർമ്മാണങ്ങൾ ചൈനയുടെയും പാകിസ്താന്റെയും അധിനിവേശ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു.
എന്നാൽ, ശത്രുക്കളുടെ ഈ ആകാശക്കളി ഭാരതത്തിന് മുന്നിൽ വിലപ്പോവില്ലെന്നാണ് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഐഎസ്ആർഒയുടെ (ISRO) അത്യാധുനിക റഡാർ ഇമേജിംഗ് ഉപഗ്രഹങ്ങളും (RISAT), കരസേനയുടെ സ്വന്തം ഉപഗ്രഹങ്ങളും നിലവിൽ പാക്-ചൈന അതിർത്തികളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ, ശത്രുക്കളുടെ ചാര ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിച്ച് സൈനിക നീക്കങ്ങൾ നടത്താനുള്ള ആധുനിക തന്ത്രങ്ങളും തദ്ദേശീയമായ ആന്റി-സാറ്റലൈറ്റ് (A-SAT) മിസൈൽ സാങ്കേതികവിദ്യയും ഭാരതത്തിന്റെ പക്കലുണ്ട്. ഭാരതത്തിന്റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ അതിർത്തി കാക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നേതൃത്വത്തിന് കീഴിൽ, ബഹിരാകാശത്തെ ഈ ചാരക്കണ്ണുകളെ അന്ധമാക്കാനുള്ള എല്ലാ പ്രതിരോധ കോട്ടകളും ഇന്ത്യൻ സൈന്യം ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ടെന്നത് ഉറപ്പാണ്.










