ന്യൂഡൽഹി : ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം ഡൽഹിയിൽ പൂർത്തിയായി. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വച്ചായിരുന്നു യോഗം നടന്നത്. 25 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഈ സുപ്രധാന യോഗത്തിൽ പങ്കെടുത്തു. യോഗം അഞ്ച് പ്രധാന വിഷയങ്ങളിൽ ഐകകണ്ഠ്യേന തീരുമാനത്തിലെത്തിയതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് വിശദീകരിച്ചു. എസ്ഐആറിനെതിരെ ചീഫ് ജസ്റ്റിസിന് കത്തയക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് യോഗത്തിൽ ഉണ്ടായത്.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ പ്രക്രിയയിലെ ക്രമക്കേടുകൾ, വോട്ട് കൊള്ളയടിക്കൽ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് സംയുക്തമായി കത്തയക്കാനാണ് ഇൻഡി സഖ്യം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. നീറ്റ് , സിബിഎസ്ഇ പരീക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകളും ചോദ്യപേപ്പർ ചോർച്ച വിവാദവും മുൻനിർത്തി അടിയന്തര രാജി വേണം എന്നാണ് പ്രതിപക്ഷസഖ്യത്തിന്റെ ആവശ്യം. അതോടൊപ്പം, രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, ദളിത്-പിന്നാക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് സഖ്യം ആവശ്യപ്പെട്ടു.
ഇവ കൂടാതെ, ഇന്ത്യ സഖ്യത്തിലെ കക്ഷികൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തമാക്കുന്നതിനായി ഇനി മുതൽ കൃത്യമായി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരാനും തീരുമാനിച്ചു. സഖ്യത്തിന്റെ അടുത്ത ഔദ്യോഗിക യോഗം വരും മാസങ്ങളിൽ ഹൈദരാബാദിൽ വച്ച് നടക്കും. വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ പ്രതിപക്ഷം ഒന്നിച്ചുനിൽക്കും. ഇതിനായി പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിന്റെ ചേംബറിൽ കക്ഷി നേതാക്കൾ ഒത്തുചേർന്ന് സഭയിലെ തന്ത്രങ്ങൾ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.








