ഇന്ത്യൻ നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർ രൂപ എ ചരിത്രപരമായ നേട്ടത്തിലൂടെയാണ് 2026-ലെ ശൗര്യചക്ര പുരസ്കാരത്തിന് അർഹയായത്. തമിഴ്നാട്ടിലെ പുതുച്ചേരി സ്വദേശിയായ രൂപയുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും കഥ ഓരോ ഭാരതീയനും അഭിമാനമാണ്.
2024 ഒക്ടോബർ 2 മുതൽ 2025 മെയ് 29 വരെയുള്ള 238 ദിവസങ്ങൾ ലഫ്റ്റനന്റ് കമാൻഡർ രൂപയുടെയും സഹയാത്രികയായ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാൻഡർ ദിൽന കെ.യുടെയും ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു. INSV തരിണി എന്ന പായ്‌വഞ്ചിയിൽ ആധുനിക യന്ത്രസഹായമില്ലാതെ കാറ്റിന്റെ ഗതിക്കനുസരിച്ച് ലോകം ചുറ്റുക എന്നതായിരുന്നു ലക്ഷ്യം.
യാത്രയ്ക്കിടയിൽ ലോകത്തിലെ ഏറ്റവും അപകടകരമായ കടൽമേഖലയായ ‘ഡ്രേക്ക് പാസേജ്’ , കേപ് ഹോൺ എന്നിവിടങ്ങളിൽ വെച്ച് അതിശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് ഇവരുടെ വഞ്ചി മറിയാൻ വരെ സാധ്യതയുണ്ടായിരുന്നു.
പസഫിക് സമുദ്രത്തിൽ വെച്ച് പായ്‌വഞ്ചിയിലെ വൈദ്യുതി സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായി. കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്ത കടലിന് നടുവിൽ നാവിഗേഷൻ സംവിധാനങ്ങളില്ലാതെ രൂപയും ദിൽനയും ഒറ്റപ്പെട്ടു. കരയിൽ നിന്ന് ഏറ്റവും ദൂരെയുള്ള കടൽഭാഗമായ പോയിന്റ് നിമോയിൽ പായ്‌വഞ്ചിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരായി ഇവർ മാറി.യാതൊരു ബാഹ്യസഹായവുമില്ലാതെ, സ്വന്തം അറിവും ധൈര്യവും മാത്രം കൈമുതലാക്കി തകരാറിലായ യന്ത്രങ്ങൾ അറ്റകുറ്റപ്പണി ചെയ്തും വഞ്ചി സുരക്ഷിതമായി തുഴഞ്ഞും ഇവർ 25,600 നോട്ടിക്കൽ മൈൽ ദൂരം പിന്നിട്ടു.
ലഫ്റ്റനന്റ് കമാൻഡർ രൂപ അലഗിരിസാമി ഒരു എയറോനോട്ടിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ഇന്ത്യൻ സേനയിൽ ചേരുന്നതിന് മുമ്പ് ബെംഗളൂരുവിലെ നാഷണൽ എയറോസ്‌പേസ് ലബോറട്ടറിയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2017-ലാണ് രൂപ ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. രൂപയുടെ പിതാവ് അലഗിരിസാമി ജി.പി. ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു.
ജീവൻ പണയപ്പെടുത്തി നടത്തിയ ഈ സാഹസിക ദൗത്യത്തിലെ ധീരതയും നേതൃപാടവവും പരിഗണിച്ചാണ് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, 2026 ജൂൺ 8-ന് നടന്ന ചടങ്ങിൽ ലഫ്റ്റനന്റ് കമാൻഡർ രൂപയ്ക്ക് ശൗര്യചക്ര സമ്മാനിച്ചത്.
“കടൽ മറ്റൊരു ലോകമാണ്. ചിലപ്പോൾ 20 അടി ഉയരമുള്ള തിരമാലകൾ മതിലുകൾ പോലെ നിങ്ങൾക്ക് നേരെ വരും. മറ്റു ചിലപ്പോൾ കടൽ കണ്ണാടി പോലെ ശാന്തമാകും. ഈ യാത്രയിലൂടെ ഞാൻ എന്നെത്തന്നെ തിരിച്ചറിഞ്ഞു.” – ലഫ്റ്റനന്റ് കമാൻഡർ രൂപ എ പ്രതികരിച്ചു.








