ന്യൂഡൽഹി: രാജ്യസുരക്ഷയ്ക്കായുള്ള പോരാട്ടത്തിൽ സമാനതകളില്ലാത്ത ധീരത കാണിച്ച് ജീവൻ ബലിനൽകിയ രണ്ട് ധീരയോദ്ധാക്കൾക്ക് രാജ്യത്തിന്റെ പരമോന്നത സൈനിക ആദരം. സബ് ഇൻസ്പെക്ടർ (ജി.ഡി) മുഹമ്മദ് ഇംതിയാസ്കോൺസ്റ്റബിൾ (ജി.ഡി) ദീപക് ചിംഗാഖം എന്നിവർക്ക് രാജ്യം യുദ്ധകാല വീരതാ പുരസ്കാരമായ വീരചക്ര (മരണാനന്തരം) നൽകി ആദരിച്ചു.
2026 ജൂൺ 08-ന് ന്യൂഡൽഹിയിൽ നടന്ന പ്രതിരോധ പുരസ്കാര സമർപ്പണ ചടങ്ങിൽ (ഫേസ്-1) രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പുരസ്കാരങ്ങൾ സമ്മാനിച്ചു.
അത്യന്തം വൈകാരികമായ നിമിഷങ്ങൾക്കായിരുന്നു രാഷ്ട്രപതി ഭവനിലെ ഡിഫൻസ് ഇൻവെസ്റ്റിച്യർ ചടങ്ങ് സാക്ഷ്യം വഹിച്ചത്. രാജ്യത്തിനായി സ്വന്തം ചോര ചിന്തിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിതുമ്പിയെങ്കിലും, ആ ധീരതയ്ക്കുള്ള ആദരം കുടുംബാംഗങ്ങൾ അഭിമാനത്തോടെ ഏറ്റുവാങ്ങി.
സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഷഹനാസ് അസീമ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. കോൺസ്റ്റബിൾ ദീപക് ചിംഗാഖത്തിന്റെ പുരസ്കാരം അദ്ദേഹത്തിന്റെ മാതാവ് ശ്രീമതി ചിംഗാഖം ഇബെംഹാൽ ദേവിയും പിതാവ് ശ്രീ ചിംഗാഖം ബോൺബിഹാരി സിംഗും ചേർന്ന് സ്വീകരിച്ചു.
അത്യന്തം അപകടകരമായ ഒരു ഓപ്പറേഷനിൽ ശത്രുക്കളുടെ കനത്ത ആക്രമണത്തെ പ്രതിരോധിക്കുകയും, സ്വന്തം ജീവൻ തൃണവൽക്കരിച്ച് മാതൃഭൂമിയുടെ അതിർത്തികൾ കാക്കുകയും ചെയ്തതിനാണ് ഈ രണ്ട് വീരപുത്രന്മാർക്കും വീരചക്ര ബഹുമതി ലഭിച്ചത്. അവസാന ശ്വാസം വരെയും ഭാരതാംബയുടെ കാവൽക്കാരായി നിലകൊണ്ട ഇവരുടെ ത്യാഗം ഇന്ത്യൻ സൈനിക ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെട്ടതാണ്.
“അവർ വീണുപോയത് രാജ്യം ജീവിക്കാൻ വേണ്ടിയാണ്. ആ ധീരതയ്ക്ക് മുന്നിൽ ഒരു കോടി പ്രണാമങ്ങൾ!” മാതൃഭൂമിയുടെ കാവൽക്കാരായി അമരത്വം പൂകിയ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസിന്റെയും കോൺസ്റ്റബിൾ ദീപക് ചിംഗാഖത്തിന്റെയും ധീരസ്മരണയ്ക്ക് മുന്നിൽ രാജ്യത്തിൻറെ പ്രണാമം.








