കേരളം ഏറെ ചർച്ച ചെയ്ത മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ ഇഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. വരും വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി സമൻസ് അയയ്ക്കുന്നത്. വീണ വിജയന് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ ഒൻപത് പേർക്കും ഇഡി സമൻസ് അയയ്ക്കും.
കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ (PMLA) കോടതി പുറപ്പെടുവിച്ച കടുത്ത ഉത്തരവാണ് ഇഡിയുടെ ഈ പെട്ടെന്നുള്ള നീക്കങ്ങൾക്ക് ആധാരം. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ കടുത്ത സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെയും അന്വേഷണത്തിലെയും പ്രധാന രേഖകളെല്ലാം ഇഡിക്ക് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ അനുകൂല വിധി.
കോടതി നിർദ്ദേശപ്രകാരം എസ്‌എഫ്‌ഐഒ 10 ദിവസത്തിനകം ഈ രേഖകൾ കോടതിയിൽ ഹാജരാക്കണം. അവിടെ നിന്നാണ് ഇവ ഇഡിയുടെ കൈകളിലേക്ക് എത്തുക. 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 അതീവ നിർണ്ണായക രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. ഇതിൽ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി സിഎംആർഎൽ ഉണ്ടാക്കിയ വിവാദ കരാറുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വീണ വിജയന്റെ ഐടി റിട്ടേൺസ് തുടങ്ങിയ എല്ലാ സാമ്പത്തിക വിവരങ്ങളും ഉൾപ്പെടുന്നു. ഈ ആധികാരിക രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും വെള്ളിയാഴ്ച മുതൽ ഇഡി ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക. എസ്‌എഫ്‌ഐഒ കണ്ടെത്തിയ വിവരങ്ങളും ഇഡിയുടെ കയ്യിലുള്ള തെളിവുകളും വെച്ച് വീണ വിജയനെ ചോദ്യം ചെയ്യുന്നത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പൂരത്തിന് വഴിതുറക്കും.









