വാഷിംഗ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തിൽ തിളങ്ങി വീണ്ടുമൊരു ഇന്ത്യൻ വംശജ. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലോസ് ആഞ്ചലസിലെ മേയർ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ മുന്നേറ്റം നടത്തി ഇന്ത്യക്കാരിയായ നിത്യ രാമൻ. കേരളവുമായും ബന്ധമുള്ള നിത്യ രാമൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ റൺ-ഓഫ് അഥവാ അന്തിമ പോരാട്ടത്തിലേക്ക് യോഗ്യത നേടി. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ മേയർ കാരെൻ ബാസുമായി നിത്യ നേരിട്ട് ഏറ്റുമുട്ടും.
കേരളത്തിൽ ജനിച്ച് വളർന്ന തമിഴ് കുടുംബാംഗമാണ് നിത്യ രാമൻ. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെ ലൂസിയാനയിലേക്ക് കുടിയേറി. അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിലും, എം.ഐ.ടിയിൽ നിന്ന് അർബൻ പ്ലാനിംഗിലും (നഗരാസൂത്രണം) ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്. കുറച്ചുകാലം ഇന്ത്യയിലേക്ക് മടങ്ങി വന്നിരുന്നെങ്കിലും പിന്നീട് ലോസ് ആഞ്ചലസിൽ സ്ഥിരതാമസമാക്കിയ നിത്യ 2020-ലാണ് എൽ.എ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
മുൻ റിയാലിറ്റി ടിവി താരവും റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുകയും ചെയ്ത സ്പെൻസർ പ്രാറ്റിനെ അട്ടിമറിച്ചാണ് നിത്യ ഈ നേട്ടം കൈവരിച്ചത്. പ്രൈമറി തിരഞ്ഞെടുപ്പിൽ മത്സരിച്ച 14 സ്ഥാനാർത്ഥികളിൽ ആർക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാത്തതിനെ തുടർന്നാണ് ഏറ്റവും കൂടുതൽ വോട്ട് നേടിയ ആദ്യ രണ്ട് സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന റൺ-ഓഫ് ഘട്ടത്തിലേക്ക് മത്സരം എത്തുകയായിരുന്നു. ഡെമോക്രാറ്റിക് മേയർ കാരെൻ ബാസിന് 34.3% വോട്ടുകൾ ലഭിച്ചപ്പോൾ, രണ്ടാമതെത്തിയ നിത്യ രാമൻ 28.5% വോട്ടുകൾ സ്വന്തമാക്കി. സ്പെൻസർ പ്രാറ്റിന് 25.8% വോട്ടുകൾ മാത്രമാണ് നേടാനായത്.










