സോഷ്യൽ മീഡിയയിലൂടെ പോലീസിനെ പരസ്യമായി വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്ക് ഒടുവിൽ പൂട്ടിടാൻ ഒരുങ്ങി പൊലീസ്. കോതമംഗലം എസ്എച്ച്ഒയെ (SHO) ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. മുൻപ് വിവിധ കേസുകളിൽ അർജുൻ ആയങ്കിക്ക് കോടതി അനുവദിച്ചിരുന്ന ജാമ്യവ്യവസ്ഥകൾ ഇയാൾ പൂർണ്ണമായും ലംഘിച്ചുവെന്ന് കാണിച്ച് കോതമംഗലം പൊലീസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഔദ്യോഗികമായി റിപ്പോർട്ട് നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ കോടതി ഈ റിപ്പോർട്ട് പരിഗണിക്കുമെന്നാണ് വിവരം. കോടതി ജാമ്യം റദ്ദാക്കുന്നതോടെ കരിപ്പൂർ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി വീണ്ടും ജഴിക്കുള്ളിലാകുമെന്നുറപ്പാണ്.
കോതമംഗലം സിഐയെയും പോലീസിനെയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് (IT Act) പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് നേരത്തെ തന്നെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടികൾ കൂടുതൽ കർശനമാക്കാൻ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം നീക്കം ആരംഭിച്ചത് സൈബർ ഇടങ്ങളിലെ അർജുൻ ആയങ്കിയുടെ മുൻകാല ഇടപെടലുകളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചാണ് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടി പരിഗണിക്കുമ്പോൾ കോടതിയിൽ നിന്നും അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.












