മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പ്രതിയായ വിവാദ മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ച സംഭവത്തിൽ അമ്പരപ്പിക്കുന്ന ന്യായീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ. ‘ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗ്ഗങ്ങൾ സ്വീകരിക്കും’ എന്നായിരുന്നു വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശൈലജ നൽകിയ വിചിത്രമായ മറുപടി.
ഇഡി സമൻസ് അയച്ചെങ്കിൽ വരട്ടെ എന്നും, വരുമ്പോൾ ആവശ്യമായ രേഖകൾ വീണ ഹാജരാക്കുമെന്നും അവർ പറഞ്ഞു. ഇതിൽ കാര്യമില്ലാത്ത കാര്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുമ്പോൾ, തങ്ങൾ അന്വേഷിച്ചത് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം ഇഡി ഉദ്യോഗസ്ഥർ കാണിക്കണമെന്നും ശൈലജ കൂട്ടിച്ചേർത്തു.
എന്നാൽ, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കലും സേവനം നൽകാതെയുള്ള മാസപ്പടി വാങ്ങലുമടക്കം ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന ഒരു കേസിനെ ‘ചെറുപ്പക്കാരുടെ ജീവിക്കാനുള്ള മാർഗ്ഗം’ എന്ന് വിശേഷിപ്പിച്ച കെ.കെ. ശൈലജയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധവും ട്രോളുകളുമാണ് ഉയരുന്നത്. സാധാരണക്കാരായ ഉദ്യോഗാർത്ഥികളും യുവാക്കളും തൊഴിലില്ലാതെ വലയുമ്പോൾ, ഭരണസ്വാധീനം ഉപയോഗിച്ച് കോടികൾ തട്ടിയതിനെയാണോ ജീവിക്കാനുള്ള മാർഗ്ഗമായി പാർട്ടി കാണുന്നതെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.
സിഎംആർഎൽ (CMRL) എന്ന സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്നും ഒരു സേവനവും നൽകാതെ മാസപ്പടിയായി വീണയുടെ കമ്പനി ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലിന് പിന്നാലെയാണ് ഇഡി അന്വേഷണം ശക്തമാക്കിയത്.












