കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വസതിയിൽ സിഐഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) റെയ്ഡ്. കൊൽക്കത്ത കാളിഘട്ടിലെ 30B ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ വസതിയിലാണ് സിഐഡി പരിശോധന നടത്തിയത്. എംഎൽഎമാരുടെ വ്യാജ ഒപ്പ് ചമച്ചെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാളീഘട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വനിതാ പോലീസുകാരും അടങ്ങുന്ന വൻ സിഐഡി സംഘം മമതയുടെ വസതിയിലെത്തിയത്.
മമതയുടെ വസതിയിൽ എത്തിയ സിഐഡി ഉദ്യോഗസ്ഥരെ സുരക്ഷാ ജീവനക്കാരും തൃണമൂൽ നേതാക്കളും ചേർന്ന് ആദ്യം തടഞ്ഞെങ്കിലും പിന്നീട് അന്വേഷണസംഘം അകത്തുകയറി പരിശോധനകൾ ആരംഭിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ അസാന്നിധ്യത്തിൽ പരിശോധന അനുവദിക്കില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. എന്നാൽ പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും തൃണമൂൽ പ്രവർത്തകരെ സ്ഥലത്തുനിന്നും മാറ്റി സിഐഡി സംഘത്തിന് പരിശോധനയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തു. ബംഗാൾ നിയമസഭ സ്പീക്കർക്ക് തൃണമൂൽ എംഎൽഎമാർ നൽകിയ ഒരു പ്രമേയത്തിൽ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തി എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഈ കേസിൽ സിഐഡി നേരത്തെ അഭിഷേക് ബാനർജിക്ക് നോട്ടീസ് അയച്ചിരുന്നു.
എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ചത് 30B ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ വെച്ചാണെന്ന് അഭിഷേക് ബാനർജി സിഐഡിക്ക് മറുപടി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഐഡി മമതയുടെ വസതിയിലെത്തിയത്.
ഇതോടൊപ്പം കാമാക് സ്ട്രീറ്റിലുള്ള അഭിഷേക് ബാനർജിയുടെ ഓഫീസിലും മറ്റൊരു സിഐഡി സംഘം പരിശോധന നടത്തിയിട്ടുണ്ട്. മമത ബാനർജിയും അഭിഷേകും ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലുള്ള സമയത്താണ് വസതിയിൽ സിഐഡി സംഘം റെയ്ഡ് നടത്തിയത്.








