ഭോപ്പാൽ : രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ കോൺഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയും മുൻ എം.പിയുമായ മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ തിരഞ്ഞെടുപ്പ് അധികൃതർ തള്ളി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസ് വിവരങ്ങൾ മറച്ചുവെച്ചു എന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. ഇതോടെ മധ്യപ്രദേശിൽ നിന്നും ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശ് നിയമസഭയിലെ അംഗബലം അനുസരിച്ച് ബി.ജെ.പിക്ക് രണ്ടും കോൺഗ്രസിന് ഒരു സീറ്റും സുരക്ഷിതമായി വിജയിപ്പിക്കാമായിരുന്നു. എന്നാൽ കോൺഗ്രസ് ക്യാമ്പിൽ അപ്രതീക്ഷിത വിള്ളൽ വീഴ്ത്തിക്കൊണ്ട് ബി.ജെ.പി തങ്ങളുടെ മൂന്നാമത്തെ സ്ഥാനാർത്ഥിയായി മഹേഷ് കേവതിനെ രംഗത്തിറക്കുകയായിരുന്നു. മന്ദ്‌സൗർ മണ്ഡലത്തിൽ നിന്നുള്ള മുൻ ലോക്‌സഭാ എം.പിയായ മീനാക്ഷി നടരാജൻ രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തയായാണ് അറിയപ്പെടുന്നത്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെ മാറ്റിയാണ് ഇത്തവണ മീനാക്ഷിക്ക് കോൺഗ്രസ് സീറ്റ് നൽകിയത്. പാർട്ടിയിലെ ഒരു വിഭാഗത്തിന് ഇതിൽ അതൃപ്തിയുണ്ടായിരുന്നു. മുതിർന്ന നേതാവ് നരേഷ് ജ്യാൻചന്ദാനി ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ മൂന്നാമത്തെ രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ മഹേഷ് കേവത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദ് കോടതിയിൽ നിലവിലുള്ള ഒരു ക്രിമിനൽ കേസിന്റെ വിവരങ്ങൾ മീനാക്ഷി നടരാജൻ തന്റെ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചതായാണ് ബിജെപിയുടെ പരാതി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ അട്ടിമറി പ്രതീക്ഷിച്ച കോൺഗ്രസിന്, സ്വന്തം സ്ഥാനാർത്ഥിയുടെ പത്രികയിലെ സാങ്കേതിക പിഴവ് മൂലം പോരാട്ടത്തിന് പോലും നിൽക്കാനാകാതെ സീറ്റ് നഷ്ടപ്പെട്ടത് ദേശീയ തലത്തിൽ തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.








