കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 11 പേരും കുട്ടികളാണ്. കുട്ടികളെ കൂടാതെ ഒരു സ്ത്രീയും ഒരു വൃദ്ധനും ആണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലകളിലാണ് പാകിസ്താൻ സൈന്യം ആക്രമണം നടത്തിയത്.
പാകിസ്താൻ ആക്രമണത്തിൽ 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ആരംഭിച്ച്, മാർച്ചിൽ താൽക്കാലിക വെടിനിർത്തലിൽ എത്തിയ അതിർത്തി യുദ്ധം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഈ പുതിയ ആക്രമണം. അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ച് പാക് യുദ്ധവിമാനങ്ങൾ അതിർത്തി പ്രവിശ്യകളിലെ സാധാരണക്കാരുടെ വീടുകൾക്ക് നേരെ ബോംബുകൾ വർഷിക്കുകയായിരുന്നുവെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ഖോസ്ത് , കുനാർ , പക്തിക എന്നീ മൂന്ന് അതിർത്തി പ്രവിശ്യകളിലാണ് പാകിസ്താൻ ഒരേസമയം ആക്രമണം നടത്തിയത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അഫ്ഗാൻ ആരോഗ്യവിഭാഗം നൽകുന്ന സൂചന. മാർച്ചിൽ ചൈനയുടെ ഇടപെടലിനെ തുടർന്ന് ഇരുരാജ്യങ്ങളും താൽക്കാലിക വെടിനിർത്തലിന് തയ്യാറായതോടെ അതിർത്തിയിൽ മാസങ്ങളായി ശാന്തത നിലനിൽക്കുകയായിരുന്നു. എന്നാൽ ആ സമാധാന അന്തരീക്ഷമാണ് പാകിസ്താന്റെ പുതിയ വ്യോമാക്രമണത്തോടെ തകർന്നത്.
പ്രത്യാക്രമണത്തിന് താലിബാൻ ഒരുങ്ങുന്നതോടെ മേഖലയിൽ വീണ്ടുമൊരു പൂർണ്ണ യുദ്ധത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.








