അഴിമതിയിലും സ്ത്രീപീഡനങ്ങളിലും മുങ്ങിത്താഴ്ന്ന പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭരണകൂടത്തിന്റെ അന്ത്യം കുറിച്ചുകൊണ്ടുള്ള വൻ രാഷ്ട്രീയ ഭൂകമ്പമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തൃണമൂലിനെ തൂത്തെറിഞ്ഞ് ബിജെപിക്ക് വൻ ഭൂരിപക്ഷം നൽകിയതിന് പിന്നാലെ, മമതയുടെ കോട്ടകളിൽ ഭയം പടരുകയാണ്. ബംഗാളിലെ വോട്ടർമാർ ദേശീയതയ്ക്കും വികസനത്തിനുമൊപ്പം നിന്നതോടെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി ആകെ തകർന്നു തരിപ്പണമായിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി തൃണമൂലിന്റെ പ്രമുഖ ദേശീയ മുഖവും രാജ്യസഭാ എംപിയുമായ സുസ്മിത ദേവ് പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവെച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മമതയ്ക്ക് ഏൽക്കുന്ന രണ്ടാമത്തെ കനത്ത പ്രഹരമാണിത്. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അവർ രാജിക്കത്ത് കൈമാറിക്കഴിഞ്ഞു. രാജിക്ക് പിന്നാലെ സുസ്മിത ദേവ് ഡൽഹിയിൽ വെച്ച് അസം മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയത് തൃണമൂൽ ക്യാമ്പുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അവർ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരേ സമയം രണ്ടു തോണിയിൽ സഞ്ചരിക്കാൻ താല്പര്യമില്ലെന്നും വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജിയെന്നുമാണ് സുസ്മിത ദേവിന്റെ പ്രതികരണം.
ദിവസങ്ങൾക്ക് മുൻപാണ് തൃണമൂലിന്റെ ഏറ്റവും മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായിരുന്ന സുഖേന്ദു ശേഖർ റോയ് പാർട്ടിയുടെ പ്രാഥമിക അംഗത്വവും എംപി സ്ഥാനവും രാജിവെച്ചത്. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ മമത സർക്കാരും ബംഗാൾ പോലീസും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനെതിരെ സുഖേന്ദു ശേഖർ റോയ് പരസ്യമായി രംഗത്തുവന്നിരുന്നു. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിൽ തൃണമൂലിൽ അരാജകത്വവും അഴിമതിയും കൊള്ളയും മാത്രമാണ് അവശേഷിക്കുന്നതെന്നും ബംഗാളിന്റെ പുനർനിർമ്മാണത്തിനായി ജനങ്ങൾ ബിജെപിക്ക് നൽകിയ ചരിത്രപരമായ ജനവിധിയെ ബഹുമാനിക്കുന്നുവെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. തൃണമൂലിലെ കള്ളന്മാരും കൊള്ളക്കാരും മാഫിയകളും മാത്രമാണ് ഇപ്പോൾ മമതയ്ക്കൊപ്പമുള്ളതെന്നും യഥാർത്ഥ ദേശസ്നേഹികൾക്ക് അവിടെ നിൽക്കാൻ കഴിയില്ലെന്നും സുഖേന്ദു തുറന്നടിച്ചിരുന്നു.
ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മമതയുടെ അപ്രമാദിത്വത്തിനെതിരെ പാർട്ടിയിൽ ആഭ്യന്തര യുദ്ധം മൂർച്ഛിച്ചിരിക്കുകയാണ്. നിയമസഭയിൽ പാർട്ടി നിർദ്ദേശിച്ച പ്രതിപക്ഷ നേതാവിനെ തള്ളി 80 ൽ 61 എംഎൽഎമാരും വിമത നേതാവായ ഋതബ്രത ബാനർജിയെ പിന്തുണച്ചതോടെ മമതയുടെ ഭരണം നിയമസഭയ്ക്കുള്ളിൽ തന്നെ തകർന്നു. ഈ വിമത നീക്കം ഇപ്പോൾ പാർലമെന്റിലേക്കും പടർന്നിരിക്കുകയാണ്. തൃണമൂലിന്റെ 28 ലോക്സഭാ എംപിമാരിൽ 20 പേരും മമതയെ കൈവിട്ട് എൻഡിഎ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിക്കഴിഞ്ഞു. തൃണമൂൽ എംപിയായ കകോലി ഘോഷ് ദസ്തിദാറാണ് തങ്ങൾ 20 എംപിമാർ പ്രത്യേക ബ്ലോക്കായി ഇരുന്ന് കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങൾക്കൊപ്പം ചേർന്ന് ബംഗാളിനായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. സുസ്മിത ദേവിനെപ്പോലെയുള്ള പ്രമുഖ നേതാക്കൾ കൂടി പാർട്ടി വിട്ടതോടെ രാജ്യസഭയിലും തൃണമൂലിന്റെ അംഗബലം കുത്തനെ ഇടിഞ്ഞു.











