ഭാരതത്തിന്റെ ശക്തമായ സൈനിക നടപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ഭാരതവിരുദ്ധ ശക്തിയായ ചൈനയുടെ കൂട്ടുപിടിച്ച് പാകിസ്താൻ നടത്തുന്ന ബഹിരാകാശ നീക്കങ്ങൾ പുറത്ത്. ഒരു വർഷം മുൻപ് ഇന്ത്യൻ സൈന്യം നടത്തിയ അതിശക്തമായ ഓപ്പറേഷനിൽ തകർന്നടിഞ്ഞ പാക് സൈന്യം, കഴിഞ്ഞ 16 മാസത്തിനിടെ വൻതോതിൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് ഭാരത അതിർത്തിയെ നിരീക്ഷിക്കാൻ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ പ്രതിരോധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്വന്തമായി ഒരു സൂചി പോലും നിർമ്മിക്കാൻ ശേഷിയില്ലാത്ത, സാമ്പത്തികമായി പാപ്പരായ പാകിസ്താൻ പെട്ടെന്ന് ബഹിരാകാശ മേഖലയിൽ നടത്തുന്ന ഈ നീക്കത്തിന് പിന്നിൽ പൂർണ്ണമായും ചൈനയുടെ സാങ്കേതിക സഹായവും ഭീമമായ ഫണ്ടിംഗുമാണുള്ളത്. ഭാരതത്തിന്റെ വളർച്ചയിൽ ഭയന്ന ഇരു ശത്രുരാജ്യങ്ങളും ചേർന്ന് നടത്തുന്ന ഈ നീക്കത്തെ പ്രതിരോധ രംഗത്തെ വിദഗ്ധർ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
1961-ൽ രൂപീകൃതമായിട്ടും കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഫണ്ടില്ലാതെയും കൃത്യമായ ലക്ഷ്യങ്ങളില്ലാതെയും നിശ്ചലാവസ്ഥയിലായിരുന്ന പാകിസ്താൻ്റെ ബഹിരാകാശ ഏജൻസിയായ ‘സുപാർകോ’ (SUPARCO), 2025 ജനുവരി മുതൽ 2026 ഏപ്രിൽ വരെയുള്ള വെറും 16 മാസത്തിനുള്ളിലാണ് അരഡസനോളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 60 വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പെട്ടെന്ന് ചെയ്യാൻ പാകിസ്ഥാന് ചൈന കമ്മ്യൂണിസ്റ്റ് ഭരണകൂടം കോടിക്കണക്കിന് രൂപയാണ് ഒഴുക്കിയത്. ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ സൈനിക നീക്കങ്ങൾ, തന്ത്രപ്രധാനമായ നിർമ്മാണങ്ങൾ, പ്രതിരോധ കോട്ടകൾ എന്നിവ കൃത്യമായി നിരീക്ഷിക്കുക എന്നതുമാത്രമാണ് ചൈനീസ് സഹായത്തോടെ വിക്ഷേപിച്ച ഈ പാക് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. ഇതിനായി പകൽസമയത്ത് അതിതീവ്ര ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ഹൈ-റെസല്യൂഷൻ ഇമേജിംഗ്, ഭൂമിയിലെ വസ്തുക്കളുടെ കൃത്യമായ രാസഘടന തിരിച്ചറിയാൻ സഹായിക്കുന്ന ഹൈപ്പർസ്പെക്ട്രൽ സെൻസറുകൾ, തുടർച്ചയായി വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള അഡ്വാൻസ്ഡ് റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ എന്നിവയാണ് ഈ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഭാരതാംബയുടെ പരമാധികാരത്തിന് നേരെ ഉയരുന്ന ഇത്തരം ഏതൊരു ഭീഷണിയെയും തച്ചുടയ്ക്കാൻ ഇന്ത്യൻ സായുധ സേന പൂർണ്ണ സജ്ജമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച ഉപഗ്രഹ വിരുദ്ധ മിസൈൽ സാങ്കേതികവിദ്യയും (A-SAT) സ്വന്തം ചാര ഉപഗ്രഹ ശൃംഖലയും പാകിസ്ഥാന്റെയും ചൈനയുടെയും ഏത് ചരടുവലികളെയും നിഷ്പ്രഭമാക്കാൻ പോന്നതാണ്. ഭാരതത്തിന്റെ ആണവ പ്രതിരോധ ശേഷി വർദ്ധിച്ചതായും മിസൈലുകളിൽ ആണവവാഹക ശേഷിയുള്ള യുദ്ധമുനകൾ സജ്ജമാക്കിയതായും അന്താരാഷ്ട്ര പ്രതിരോധ ഏജൻസിയായ സിപ്രിയുടെ (SIPRI) റിപ്പോർട്ടുകൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളിൽ ശത്രുക്കളുടെ ആക്രമണങ്ങൾക്ക് മുന്നിൽ നിശബ്ദമായിരുന്ന നയതന്ത്ര രീതിയിൽ നിന്നും മാറി, ശത്രുവിന്റെ കോട്ടകളിൽ കയറി പ്രഹരിക്കാൻ മടിക്കാത്ത പുതിയ ഭാരതത്തിന്റെ സൈനിക ശക്തിയെ മറികടക്കാൻ പാകിസ്താൻ്റെ ഇത്തരം ബഹിരാകാശ നാടകങ്ങൾക്കൊന്നും കഴിയില്ലെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൈനയുടെ പണം പറ്റി ഭാരതത്തിനെതിരെ തിരിയുന്ന പാകിസ്ഥാന്റെ ഈ പുതിയ ‘ബഹിരാകാശ ചാരക്കണ്ണിന്’ ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകുമെന്നുറപ്പാണ്.












