മസ്കറ്റ് : ഒമാൻ തീരത്ത് വെച്ച് എണ്ണ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് വെച്ച് പലാവു പതാക ഘടിപ്പിച്ച ‘എംടി സെറ്റബെല്ലോ’ എന്ന എണ്ണടാങ്കറിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ ആണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. കപ്പലിന് തീപിടിച്ചതിന് പിന്നാലെ മൂന്ന് നാവികരെ കാണാതാവുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന മറ്റ് 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നു.
കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. കപ്പലിലെ ഡെക്ക് കേഡറ്റ് ആയ ഹിമാചൽ പ്രദേശ് സ്വദേശി ആദിത്യ ശർമ്മ,
എഞ്ചിൻ ഫിറ്റർ ആയ ഉത്തർപ്രദേശ് സ്വദേശി ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ ആയ ആന്ധ്രാപ്രദേശ് സ്വദേശി പട്നാല സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഒമാൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെ വീണ്ടെടുത്തു. ചീഫ് എഞ്ചിനീയറുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്തുനിന്നും യുഎഇയിലെ ഫുജൈറയിലേക്ക് വരികയായിരുന്ന കപ്പലിന് നേരെയാണ് ഒമാൻ തീരത്ത് വെച്ച് ആക്രമണം ഉണ്ടായത്.
അമേരിക്കൻ യുദ്ധവിമാനങ്ങൾ നൽകിയ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കപ്പൽ ജീവനക്കാർ തുടർച്ചയായി അവഗണിച്ചതിനെത്തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂം ലക്ഷ്യമാക്കി യുഎസ് വ്യോമസേന ‘പ്രിസിഷൻ ഗൈഡഡ് മിസൈലുകൾ’ വർഷിക്കുകയായിരുന്നു. മിസൈൽ പതിച്ചയുടൻ എഞ്ചിൻ റൂമിൽ വൻ തീപിടുത്തമുണ്ടായതാണ് ജീവനക്കാരുടെ മരണത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.








