വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ ഊർജ്ജ മേഖലയിൽ ഭാരതത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ നയത്തിന് കീഴിൽ രാജ്യം പുതിയൊരു ചരിത്രത്തിലേക്ക്. ആൻഡമാൻ കടലിൽ കൈവരിച്ച സമാനതകളില്ലാത്ത വിജയങ്ങൾക്ക് പിന്നാലെ, ഒഡിഷ, ആന്ധ്രാപ്രദേശ് തീരങ്ങളിലെ കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലെ ആഴക്കടൽ മേഖലകളിലേക്ക് കൂടി എണ്ണ-പ്രകൃതിവാതക ഖനനം വ്യാപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് (OIL) ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘സമുദ്ര മന്ഥൻ മിഷന്റെ’ (നാഷണൽ ഡീപ് വാട്ടർ എക്സ്പ്ലൊറേഷൻ മിഷൻ) ഭാഗമായാണ് ഭാരതത്തിന്റെ കിഴക്കൻ കടൽത്തീരത്ത് ഈ വൻകിട മെഗാ പ്രോജക്റ്റിന് തുടക്കമിടുന്നത്. ഈ പര്യവേക്ഷണത്തിന് ആവശ്യമായ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഡ്രില്ലിങ് പ്രവർത്തനങ്ങൾ ഒ.ഐ.എൽ ദ്രുതഗതിയിൽ ആരംഭിച്ചുകഴിഞ്ഞു.
ദേശീയ സുരക്ഷയും സാമ്പത്തിക പരമാധികാരവും ഉറപ്പാക്കുന്നതിനായി ചൈന ഉൾപ്പെടെയുള്ള വിദേശ ശക്തികളുടെ സമുദ്രത്തിലെ വെല്ലുവിളികളെയും നുഴഞ്ഞുകയറ്റങ്ങളെയും പ്രതിരോധിച്ചാണ് ബംഗാൾ ഉൾക്കടലിൽ ഇന്ത്യ ഈ നിർണായക പര്യവേക്ഷണം നടത്തുന്നത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം 2027 ഫെബ്രുവരി മുതൽ കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലെ നാല് പ്രധാന ഓഫ്‌ഷോർ ബ്ലോക്കുകളിൽ പര്യവേക്ഷണ ഡ്രില്ലിങ് പൂർണ്ണതോതിൽ ആരംഭിക്കും. കഴിഞ്ഞ ദിവസം ആൻഡമാൻ കടലിലെ ‘ശ്രീ വിജയപുരം-3’ എന്ന പര്യവേക്ഷണ കിണറ്റിൽ നിന്ന് വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത് രാജ്യത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. അന്തമാനിലെ മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലും എണ്ണ-വാതക സാന്നിധ്യം വിജയകരമായി കണ്ടെത്താൻ കഴിഞ്ഞത് ഇന്ത്യൻ എൻജിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും വലിയ വിജയമായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി വിശേഷിപ്പിച്ചത്.
ഭാരതത്തിന്റെ സ്വന്തം മണ്ണിലെയും കടലിലെയും സമ്പത്ത് പൂർണ്ണമായി ഉപയോഗപ്പെടുത്തി, വൻതോതിലുള്ള വിദേശ ഇറക്കുമതി ചെലവ് കുറയ്ക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പെട്രോബ്രാസ്, ടോട്ടൽ എനർജീസ്, എക്‌സോൺ മൊബീൽ തുടങ്ങിയ ആഗോള ഊർജ്ജ ഭീമന്മാരുമായി സഹകരിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഈ ആഴക്കടൽ ഖനനം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാകുകയും ഭാരതം ആഗോള ഊർജ്ജ ഭൂപടത്തിൽ ഒരു വൻശക്തിയായി മാറുകയും ചെയ്യും. ഭാരതത്തിന്റെ പരമാധികാരവും വികസനവും ചോദ്യം ചെയ്യുന്ന വിദേശ ശക്തികളുടെ കണ്ണ് തള്ളിപ്പിക്കുന്ന തരത്തിലാണ് ‘അമൃതകാലത്ത്’ ഇന്ത്യൻ പ്രതിരോധ-ഊർജ്ജ മേഖലകളുടെ ഈ പടയോട്ടം.










