വീട്ടമ്മമാരുടെ വിലമതിക്കാനാകാത്ത അധ്വാനത്തിന് നിയമപരമായും സാമൂഹികമായും വൻ അംഗീകാരം നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്ത്രീകളെ കേവലം ‘വീട്ടമ്മമാർ’ (Homemakers) എന്ന് വിളിച്ച് ചുരുക്കുന്നത് അവരുടെ സംഭാവനകളെ കുറച്ചുകാണിക്കുന്നതാണെന്നും, ഭാവി തലമുറയെ വാർത്തെടുക്കുന്നതിലും കുടുംബങ്ങൾ നിലനിർത്തുന്നതിലും അവർ വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് അവരെ ‘രാഷ്ട്ര നിർമ്മാതാക്കൾ’ (Nation Builders) എന്ന് വിശേഷിപ്പിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിപ്ലവകരമായ വിധി പ്രസ്താവം. വാഹനാപകടങ്ങളിൽ വീട്ടമ്മമാർ മരണപ്പെടുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള കേസിലാണ് സുപ്രീം കോടതി രാജ്യത്തെ സ്ത്രീസമൂഹത്തിന് ആകെ കരുത്താകുന്ന നിരീക്ഷണങ്ങൾ നടത്തിയത്. വീട്ടമ്മമാരുടെ ശമ്പളമില്ലാത്ത ആഭ്യന്തര അധ്വാനത്തിന് കൃത്യമായ സാമ്പത്തിക മൂല്യമുണ്ടെന്നും പരമ്പരാഗത സാമ്പത്തിക കണക്കുകൂട്ടലുകളിൽ ഇത്Invisible ആയി തുടരുന്നത് ഇനി അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹ ജീവിതത്തിലെ ലിംഗസമത്വത്തെക്കുറിച്ച് അതിശക്തമായ ഭാഷയിലാണ് സുപ്രീം കോടതി പ്രതികരിച്ചത്. ‘വിവാഹം കഴിക്കുക എന്നാൽ വീട്ടിലെ ജോലികൾ ചെയ്യാൻ ഒരു വേലക്കാരിയെ നിയമിക്കുക എന്നല്ല അർത്ഥം’ എന്ന് കോടതി ഓർമ്മിപ്പിച്ചു. വീട്ടുജോലികൾ എന്നത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് ദമ്പതികൾ ഇരുവരും ഒരുപോലെ പങ്കിടേണ്ട കടമയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹം കഴിഞ്ഞതുകൊണ്ട് മാത്രം ഒരു സ്ത്രീയുടെ വ്യക്തിത്വവും കരിയറിനായുള്ള ആഗ്രഹങ്ങളും അവസാനിക്കുന്നില്ല. കുട്ടികൾക്ക് മികച്ച അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് തന്നെ ഒരു സ്ത്രീക്ക് ഡോക്ടറോ മറ്റ് പ്രൊഫഷണലുകളോ ആയി ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനെ ഭർത്താവിനോ ഭർതൃവീട്ടുകാർക്കോ എതിരെയുള്ള ക്രൂരതയായി വ്യാഖ്യാനിക്കാൻ കഴിയില്ല. കിച്ചണപ്പുറം വീട്ടമ്മമാർ എടുക്കുന്ന കഠിനാധ്വാനവും ത്യാഗവും കുടുംബത്തിന്റെ സ്വത്ത് വർദ്ധിപ്പിക്കുന്നതിനും സ്ഥിരതയ്ക്കും കാരണമാകുന്നുണ്ട്. അതിനാൽ സംയുക്തമായി സമ്പാദിക്കുന്ന കുടുംബ സ്വത്തുക്കളിൽ വീട്ടമ്മമാർക്ക് തുല്യ പരിഗണനയ്ക്ക് അർഹതയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വീട്ടമ്മമാരുടെ അപകട മരണങ്ങളിലെ നഷ്ടപരിഹാര തുക സംബന്ധിച്ച് സുപ്രീം കോടതി പുതിയൊരു നിർണായക മാർഗ്ഗനിർദ്ദേശവും പുറപ്പെടുവിച്ചു. ഇനിമുതൽ കേവലമൊരു സാമ്പത്തിക നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വീട്ടമ്മമാരുടെ നഷ്ടപരിഹാരം കണക്കാക്കരുത്. അവർ കുടുംബത്തിന് നൽകിയിരുന്ന പരിചരണവും സേവനവും നഷ്ടപ്പെടുന്നതും ഇതിൽ ഉൾപ്പെടുത്തണം. ഇതിനായി ‘കുടുംബ പരിചരണ നഷ്ടം’ (Loss of Domestic Care) എന്ന ഇനത്തിൽ പ്രതിമാസം 30,000 രൂപ എന്ന നിരക്കിൽ കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കാൻ കോടതി പുതിയ റൂൾ കൊണ്ടുവന്നു. നിലവിലുള്ള കോടതി മാനദണ്ഡങ്ങൾക്കൊപ്പം ഇതൊരു അധിക മാർഗ്ഗനിർദ്ദേശമായി എല്ലാ കോടതികളും പാലിക്കണം. ഭാവിയിൽ അവർ കുടുംബത്തിന് നൽകുമായിരുന്ന സേവനങ്ങൾ കൂടി പരിഗണിച്ചാകണം അന്തിമ തുക നിശ്ചയിക്കേണ്ടത്.
ഇതോടൊപ്പം തന്നെ, അപകട നഷ്ടപരിഹാര കേസുകളിൽ ഇരകൾക്കും കുടുംബങ്ങൾക്കും നീതി വൈകരുതെന്ന് സുപ്രീം കോടതി കർശന നിർദ്ദേശം നൽകി. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 169 പ്രകാരമുള്ള ‘സമ്മറി പ്രൊസീജിയർ’ കർശനമായി പാലിച്ച് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നുണ്ടെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ നേരിട്ട് നിരീക്ഷിക്കണം. വർഷങ്ങളോളം നീളുന്ന നിയമപോരാട്ടങ്ങളിൽ അകപ്പെട്ട് ഇരകളുടെ കുടുംബങ്ങൾ ദുരിതത്തിലാകരുത്. അടുക്കളയിലെ പുകയ്ക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന, ആരും വിലമതിക്കാത്ത കോടിക്കണക്കിന് സ്ത്രീകളുടെ അധ്വാനം കേവലം വിനോദമല്ല, മറിച്ച് അളക്കാവുന്ന സാമ്പത്തിക-സാമൂഹിക മൂല്യമുള്ള ഉൽപ്പാദനക്ഷമമായ അധ്വാനമാണെന്ന് അടിവരയിടുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധിന്യായം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾക്ക് വലിയ ആവേശം പകരുന്നതാണ് ഈ കോടതി ഇടപെടൽ.








