ഡൽഹി സർവകലാശാലാ വിദ്യാർത്ഥികൾക്ക് ഇടയിൽ ലഹരി വിതരണം നടത്തുന്ന മലയാളി വിദ്യാർത്ഥി വൻ ലഹരിമരുന്ന് ശേഖരവുമായി ഡൽഹി പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശിയായ ജസീം സിയാദുൽ ഫർസാൻ എം.പി (22) ആണ് നോർത്ത് ഡൽഹിയിലെ വിജയ് നഗറിൽ നിന്ന് പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 20 ലക്ഷം രൂപയോളം വിലമതിക്കുന്ന 195 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് (ഒജി – OG) ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സത്യവതി കോളേജിലെ (ഈവനിംഗ്) ബി.എ എട്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ജസീം. നിലവിൽ നോർത്ത് ഡൽഹിയിലെ വിജയ് നഗറിലാണ് ഇയാൾ താമസിച്ചുവരുന്നത്. വിജയ് നഗർ ഡബിൾ സ്റ്റോറിയിലുള്ള ഒരു പാർക്കിന് സമീപം ലഹരി വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. വടക്കുപടിഞ്ഞാറൻ ഡൽഹി ഡിസിപി ആകാൻഷ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹി യൂണിവേഴ്സിറ്റിയുടെ നോർത്ത് കാമ്പസിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ജസീം സ്ഥിരമായി ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വിപണിയിൽ വൻ വിലയുള്ളതും ആധുനിക രീതിയിൽ വളർത്തിയെടുക്കുന്നതുമായ ഹൈഡ്രോപോണിക് കഞ്ചാവാണ് ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചിരുന്നത്. ആഡംബര ജീവിതം നയിക്കുന്നതിനും എളുപ്പത്തിൽ പണമുണ്ടാക്കുന്നതിനുമാണ് താൻ ഈ ലഹരി മാഫിയയുടെ ഭാഗമായതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ആവശ്യക്കാർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ലഹരിമരുന്ന് എത്തിച്ചു നൽകുകയാണ് പ്രതിയുടെ രീതി.
ഡൽഹിയിലെ കാമ്പസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു ലഹരി വിതരണ ശൃംഖലയുടെ കണ്ണി മാത്രമാണ് ജസീം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാൾക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ചും, ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിൽ അതീവ മാരകമായ ‘ഒജി’ (OG) പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിതുറക്കുന്നത്.











