ലഖ്‌നൗ : രാഷ്ട്രീയ സ്വയംസേവക് സംഘ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. കാൺപൂർ – ന്യൂഡൽഹി സ്വർണ ശതാബ്ദി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്.
ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിന്റെ ജനൽച്ചില്ല് കല്ലേറിൽ തകർന്നു. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാൺപൂരിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു മോഹൻ ഭാഗവത്. വൈകുന്നേരം 7:15-ഓടെ ഫിറോസാബാദിലെ ദക്ഷിൺ, റസൂൽപൂർ പോലീസ് സ്റ്റേഷൻ അതിർത്തികൾക്ക് സമീപമുള്ള റെയിൽവേ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് അജ്ഞാതർ കല്ലെറിഞ്ഞത്.
കല്ലേറുണ്ടായ ഉടൻ തന്നെ ട്രെയിൻ നിർത്താതെ മുന്നോട്ട് എടുക്കുകയായിരുന്നു. തുടർന്ന് 7:34-ന് അടുത്തുള്ള തുണ്ട്‌ല ജംഗ്ഷനിൽ എത്തിയപ്പോഴാണ് റെയിൽവേ സംരക്ഷണ സേനയും ഗവൺമെന്റ് റെയിൽവേ പോലീസും ചേർന്ന് ട്രെയിൻ പരിശോധിച്ചത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മോഹൻ ഭാഗവതിന്റെ സുരക്ഷ പരിശോധിച്ച ശേഷം 7:41-ഓടെ ട്രെയിൻ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ആഗ്ര സോൺ എഡിജി എസ്.കെ. ഭഗത്, ഡിഐജി ശൈലേഷ് പാണ്ഡെ, ഫിറോസാബാദ് എസ്എസ്പി ആദിത്യ ലാങ്കെ എന്നിവരടങ്ങുന്ന വൻ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.








