ഗുരുഗ്രാമിൽ വെച്ച് നടന്ന ഒരു സ്റ്റാൻഡ്-അപ്പ് കോമഡി ഷോയുടെ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഒരു ഡേറ്റിംഗിനിടെ സ്ത്രീക്ക് വെറും 370 രൂപയുടെ ചിക്കൻ ബിരിയാണി വാങ്ങിനൽകിയാൽ അവളിൽ നിന്നും ലൈംഗികമായ കാര്യങ്ങൾ ഉൾപ്പെടെ തിരികെ പ്രതീക്ഷിക്കാൻ തനിക്ക് അവകാശമുണ്ടെന്ന രീതിയിലായിരുന്നു യുവാവിന്റെ പരാമർശം. ഇതിനെ വേദിയിലിരുന്ന് കൊമേഡിയൻ പ്രോത്സാഹിപ്പിക്കുകയും ഇരുവരും ചേർന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തതോടെയാണ് സംഭവം വലിയ വിവാദമായത്.
വൈറൽ വീഡിയോയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ ഹരിയാന ഡിജിപിക്ക് അടിയന്തിരവും സമയബന്ധിതവുമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കത്തയച്ചു. സംഭവത്തിൽ എടുത്ത നടപടികളുടെ റിപ്പോർട്ട് 7 ദിവസത്തിനകം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ സമ്മതം, അന്തസ്സ്, ശാരീരിക സ്വയംഭരണാവകാശം എന്നിവയെ ഹനിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ സാധാരണവൽക്കരിക്കാനോ മഹത്വവൽക്കരിക്കാനോ ശ്രമിക്കുന്നത് സ്ത്രീസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കൊമേഡിയൻ പ്രണിത് മോറെയെയും പ്രേക്ഷകനായ ഹിമാൻഷു ജാംഗ്രയെയും കമ്മീഷൻ നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, വിവാദ പരാമർശം നടത്തിയ വെബ് ഡെവലപ്പറായ ഹിമാൻഷു ജാംഗ്രയെ അദ്ദേഹത്തിന്റെ കമ്പനി ജോലിയിൽ നിന്നും അടിയന്തിരമായി പിരിച്ചുവിട്ടു. ഹരിയാനയ്ക്ക് പുറമെ മഹാരാഷ്ട്ര സൈബർ പോലീസും സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന് കൊമേഡിയൻ പ്രണിത് മോറെ, ഹിമാൻഷു ജാംഗ്ര എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ മുംബൈയിലെ നോഡൽ സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി ഇവരെ സമൻസ് അയച്ച് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.








