ബാങ്കോക്ക് : തായ്‌ലൻഡ് രാജാവ് മഹാ വജിരലോങ്കോണിന്റെ മൂത്ത മകളും ജനപ്രിയ നേതാവുമായ ബജ്രകിതിയബ മഹിഡോൾ രാജകുമാരി അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കോമയിലായിരുന്ന രാജകുമാരി ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. രാജകുമാരിയുടെ മരണത്തെ തുടർന്ന് രാജ്യത്ത് 15 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
’പ്രിൻസസ് ബാ’ എന്ന് തായ് ജനത സ്നേഹത്തോടെ വിളിച്ചിരുന്ന രാജകുമാരി 2022 ഡിസംബറിലാണ് പെട്ടെന്ന് അബോധാവസ്ഥയിലായത്. ഒരു മിലിട്ടറി പ്രദർശനത്തിനായി തന്റെ വളർത്തുനായ്ക്കളെ പരിശീലിപ്പിക്കുന്നതിനിടയിൽ വടക്കുകിഴക്കൻ പ്രവിശ്യയായ നഖോൺ റാച്ചസിമയിൽ വെച്ച് അവർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയത്തിലെ ബാക്ടീരിയൽ അണുബാധയെ തുടർന്നായിരുന്നു ഇത്. തുടർന്ന് ഹെലികോപ്റ്റർ മാർഗ്ഗം ബാങ്കോക്കിലെ കിങ് ചുലാലോങ്കോൺ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ കോമ അവസ്ഥയിലേക്ക് പോയി. ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനം കൃത്യമാക്കാൻ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് വൈകിട്ട് അവരുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
തായ്‌ലൻഡ് പൊതുസമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു രാജകുമാരി ബജ്രകിതിയബ. നിയമത്തിൽ ബിരുദം നേടിയ ശേഷം അമേരിക്കയിലെ പ്രശസ്തമായ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും തുടർന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. തായ്‌ലൻഡിൽ പബ്ലിക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച അവർ, 2012 മുതൽ 2014 വരെ ഓസ്ട്രിയയിലെ തായ്‌ലൻഡ് അംബാസഡറായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. കൂടാതെ തായ് റോയൽ ആർമിയിൽ ജനറൽ പദവിയിലും അവർ പ്രവർത്തിച്ചിരുന്നു.









