ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപകരമായ പരാമർശത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയതായി യോഗി ആദിത്യനാഥ് അറിയിച്ചു. അസംഗഡിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
വിഷയം എന്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ പോലീസിന് നിർദ്ദേശം നൽകി. ഒരു മകൾക്കെതിരെയുമുള്ള അപമാനകരമായ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. മകൾ മകൾ തന്നെയാണ് (Beti, beti hoti hain),” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അഖിലേഷ് യാദവിനും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർക്കും എതിരെ യോഗി ആദിത്യനാഥ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.
അഖിലേഷ് യാദവിനോട് തന്റെ പാർട്ടി പ്രവർത്തകർ സ്ത്രീകളോട് മര്യാദയും ബഹുമാനവും കാണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യോഗി ആവശ്യപ്പെട്ടു. മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുൻപ് നേതാക്കൾ സ്വന്തം പാർട്ടിക്കുള്ളിലേക്ക് നോക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
“അഖിലേഷ് ജി, നിങ്ങൾ മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ, നിങ്ങളുടെ അനുയായികളോട് ഭാഷയിൽ നിയന്ത്രണം പാലിക്കാൻ കൂടി പറയണം. മറ്റുള്ളവരെ വിമർശിക്കുന്നതിന് മുൻപ്, സ്വന്തം ആളുകൾ പെൺമക്കൾക്കും സഹോദരിമാർക്കും മുതിർന്നവർക്കും മരണപ്പെട്ടവർക്കും എതിരെ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ചിന്തിക്കണം,” യോഗി ആദിത്യനാഥ് തുറന്നടിച്ചു.
സമാജ്‌വാദി പാർട്ടി തങ്ങളുടെ പ്രവർത്തകർക്ക് മെച്ചപ്പെട്ട മൂല്യങ്ങൾ പകർന്നുനൽകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. “നിങ്ങൾ അത് അവർക്ക് വ്യക്തമാക്കിക്കൊടുത്താൽ നന്നായിരിക്കും. ഇനി അവർക്ക് അത് മനസ്സിലാകുന്നില്ലെങ്കിൽ അവരെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കൂ, ഞങ്ങൾ അത് കൃത്യമായി പഠിപ്പിച്ചു കൊടുത്തോളാം,” എന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. ഗ്രാമത്തിലെ ഒരു പെൺകുട്ടി എല്ലാവരുടെയും മകളാണെന്നും ഒരു സഹോദരി എല്ലാവരുടെയും സഹോദരിയാണെന്നുമുള്ള പരമ്പരാഗത സാമൂഹിക മൂല്യങ്ങളോടെയാണ് തങ്ങൾ വളർന്നതെന്നും ഇതിൽ തങ്ങൾ ഒരു വേർതിരിവും കാണിച്ചിട്ടില്ലെന്നും യോഗി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രവർത്തകരുടെ പെരുമാറ്റത്തെ വിമർശിച്ച അദ്ദേഹം, പെൺകുട്ടികളുടെ ജനനം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള കാര്യങ്ങൾക്കായി നിരവധി സ്ത്രീ കേന്ദ്രീകൃത ക്ഷേമപദ്ധതികൾ തങ്ങളുടെ സർക്കാർ നടപ്പിലാക്കിയിട്ടുണ്ടെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണനയെന്നും ഓർമ്മിപ്പിച്ചു.









