ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിന് പിന്നാലെ, സിപിഎമ്മിന് കടുത്ത മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനാണെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു. കേരളത്തിന് പുറത്ത് കോൺഗ്രസിന്റെ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്താൻ കഴിയുന്ന പാർട്ടിയാണ് സിപിഎം എന്ന യാഥാർത്ഥ്യം അവർ മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ പിണറായി വിജയൻ തയ്യാറായത് സിപിഎമ്മിന്റെ രാഷ്ട്രീയ അപകർഷതാബോധം കൊണ്ടാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ നേരിട്ട ദയനീയ പരാജയത്തിന്റെ കാരണങ്ങൾ സ്വയം വിലയിരുത്തുന്നതിന് പകരം, രാഹുൽ ഗാന്ധിക്ക് മേൽ കുതിരകയറാനാണ് ഭാവമെങ്കിൽ സിപിഎമ്മിനെ കാത്തിരിക്കുന്നത് ഇതിലും വലിയ തകർച്ചകളായിരിക്കുമെന്നും കെ.സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി. സിപിഎമ്മിന്റെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണ് അവരെ ഈ അവസ്ഥയിൽ എത്തിച്ചത്. ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് നയിക്കുന്ന പോരാട്ടങ്ങളെ ദുർബലപ്പെടുത്താനാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ നിരന്തരം ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ കെട്ടിപ്പിടിച്ച പഴയ സംഭവം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്.
ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യം മുൻനിർത്തിയാണ്. ഇവിടെ ബിജെപിയുമായി ഒത്തുകളിക്കുന്ന നിലപാടാണ് പിണറായി വിജയന്റേത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ബിജെപിയെ സഹായിക്കുന്ന പിണറായി വിജയനാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് എന്നത് ഹാസ്യസ്പദമാണ്. ദേശീയതലത്തിൽ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്നത് രാഹുൽ ഗാന്ധിയാണ്. ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാത്തതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












