ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള സമാധാനക്കരാർ പ്രഖ്യാപനം വൈകിപ്പിച്ചുവെന്നും കരാർ ഏതാണ്ട് തകർക്കുന്ന ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും ട്രംപ് ആരോപിച്ചു. നെതന്യാഹു “വളരെ കടുംപിടുത്തക്കാരനായ വ്യക്തി” യാണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ ആണവായുധ മോഹങ്ങളെ തടഞ്ഞുകൊണ്ട് അമേരിക്ക ഒപ്പുവെക്കുന്ന സമാധാനക്കരാറിൽ ഇസ്രായേൽ വലിയ നന്ദിയുള്ളവരായിരിക്കണമെന്നും ഓർമ്മിപ്പിച്ചു.
‘ദി ന്യൂയോർക്ക് ടൈംസിന്’ നൽകിയ പ്രത്യേക ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇസ്രായേൽ നിലപാടുകളോട് കടുത്ത അമർഷം രേഖപ്പെടുത്തിയത്. നെതന്യാഹുവിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു “അദ്ദേഹം വളരെ കടുംപിടുത്തക്കാരനായ ഒരു മനുഷ്യനാണ്. സത്യസന്ധമായി പറഞ്ഞാൽ, ഈ കരാർ ഉണ്ടാക്കിയതിന് അദ്ദേഹം നമ്മളോട് വലിയ നന്ദിയുള്ളവനായിരിക്കണം. കാരണം, ഇറാന്റെ കയ്യിൽ ഒരു ആണവായുധം ഉണ്ടായാൽ ഇസ്രായേൽ എന്ന രാജ്യം രണ്ട് മണിക്കൂർ പോലും ഭൂമുഖത്ത് അവശേഷിക്കില്ല.”
ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ വെച്ചാണ് ഈ ചരിത്രപരമായ സമാധാനക്കരാർ ഒപ്പുവെക്കുക. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ചുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ കരാറിലൂടെ പുറത്തുവിടും. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ പാത ഇനി “എക്കാലത്തേക്കും ടോൾ രഹിതം” ആയിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാൽ, ഈ സമാധാന ചർച്ചകളിൽ ഒരിടത്തും പങ്കാളിയാക്കാത്തതിനാൽ ഇസ്രായേലിന് ഈ കരാർ അംഗീകരിക്കുക ബുദ്ധിമുട്ടായേക്കും. ലെബനനിലെ ഹിസ്ബുള്ളയുമായും ഇറാനുമായും ഉള്ള സംഘർഷം തുടരുന്നതിന് നെതന്യാഹുവിന് സ്വന്തം രാജ്യത്ത് ചില രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









