2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാന് ആവേശസമനില. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം (2-2) നേടി പിരിയുകയായിരുന്നു. കളിക്കളത്തിലെ ആവേശത്തിനൊപ്പം, മത്സരശേഷം സ്റ്റേഡിയത്തിലെ മാലിന്യങ്ങൾ സ്വയം വൃത്തിയാക്കിയ ജാപ്പനീസ് ആരാധകരുടെ ഹൃദയസ്പർശിയായ പ്രവർത്തി ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റുകയാണ്.
പ്രമുഖ താരങ്ങളുടെ പരിക്കോടെയാണ് ഇരുടീമുകളും ഇറങ്ങിയതെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആകർഷകമായ മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. മത്സരത്തിന്റെ 51-ാം മിനിറ്റിൽ നെതർലൻഡ്സ് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് തകർപ്പൻ ഹെഡറിലൂടെ ഡച്ചുകാരെ മുന്നിലെത്തിച്ചു. എന്നാൽ കെയ്തോ നകാമുറയിലൂടെ ജപ്പാൻ ഉടനടി തിരിച്ചടിച്ചു. ഒരു മണിക്കൂർ പിന്നിട്ടതിന് പിന്നാലെ ക്രിസെൻസിയോ സമ്മർവില്ലെ നേടിയ മനോഹരമായ ഗോളിലൂടെ നെതർലൻഡ്സ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. എങ്കിലും മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഡെയ്ച്ചി കമാഡ നേടിയ നാടകീയ ഗോളിലൂടെ ജപ്പാൻ വിലപ്പെട്ട സമനില സ്വന്തമാക്കുകയായിരുന്നു.
“സമനിലയിൽ ഞങ്ങൾ പൂർണ്ണ തൃപ്തരല്ല, എങ്കിലും നെതർലൻഡ്സ് ഒരു ടോപ്പ് ക്ലാസ് ടീമാണ്. ഞങ്ങൾ കഠിനമായി പൊരുതുകയും ഒപ്പം ശാന്തത പാലിക്കുകയും ചെയ്തു,” എന്ന് ജപ്പാൻ കോച്ച് ഹാജിമെ മൊറിയാസു പറഞ്ഞു. ശനിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ജപ്പാൻ ടുണീഷ്യയെ നേരിടും. മത്സരശേഷം ജാപ്പനീസ് ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്ന തങ്ങളുടെ പതിവ് പാരമ്പര്യം ഇത്തവണയും ആവർത്തിച്ചു. എന്നാൽ ഡാളസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഈ ശുചീകരണ പ്രവർത്തനത്തിനിടയിൽ ഭിന്നശേഷിക്കാരനായ ഒരു ജാപ്പനീസ് ആരാധകനും പങ്കുചേർന്നതോടെ ആ നിമിഷം കൂടുതൽ സവിശേഷമായി മാറി.
വീൽചെയറിലിരുന്ന് ഗാലറിയിലെ മാലിന്യങ്ങൾ ശേഖരിക്കുന്ന ജാപ്പനീസ് ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. മറ്റ് ആരാധകരും ഇദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടുന്നത് വീഡിയോയിൽ കാണാം. എന്തുകൊണ്ടാണ് എല്ലാ ലോകകപ്പുകളിലും ഇത്തരത്തിൽ സ്റ്റേഡിയം വൃത്തിയാക്കുന്നത് എന്നതിന് ഫിഫ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ ഒരു ജാപ്പനീസ് ആരാധകൻ വ്യക്തമായ മറുപടി നൽകുന്നുണ്ട്. “ഇത് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ് – കളിക്കാരോടും മറ്റ് ആരാധകരോടും, അതുപോലെ ഈ സ്റ്റേഡിയത്തോടും ഉള്ള ബഹുമാനം. ഇവിടെ വരാൻ കഴിഞ്ഞത് ഞങ്ങൾക്ക് ലഭിച്ച ബഹുമതിയാണ്, അതുകൊണ്ട് തന്നെ ഞങ്ങൾ ഇവിടെ ഒരു അഴുക്കും അവശേഷിപ്പിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല.”












